ദുബൈ: രാജ്യത്തിന്റെ വിവിധ എമിറേറ്റുകളിൽ ഞായറാഴ്ച മഴ ലഭിച്ചു. ദുബൈയിലും വടക്കൻ എമിറേറ്റുകളിലുമാണ് ഭേദപ്പെട്ട മഴ രേഖപ്പെടുത്തിയത്. ചില ഭാഗങ്ങളിൽ മിന്നലിന്റെ അകമ്പടിയോടെയാണ് കനത്ത മഴ പെയ്തത്. പല ഭാഗങ്ങളിലും താപനില കുത്തനെ കുറഞ്ഞു. ഷാർജ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെയും വൈകുന്നേരവും മഴ ലഭിച്ചു. റാസൽഖൈമയിലെ ജബൽ ജെയ്സിൽ കനത്ത മഴയെ തുടർന്ന് വെള്ളം കുത്തിയൊലിച്ചു. ഇവിടെ ഞായറാഴ്ച പകൽ അഞ്ച് ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. ആലിപ്പഴത്തിന് സമാനമായ രീതിയിൽ പല ഭാഗങ്ങളിലും ചെറിയ മഞ്ഞുകട്ടകൾ വീഴുകയും ചെയ്തു.
ഞായറാഴ്ച രാവിലെ ദേശീയ കാലാവസ്ഥ നിരീഷണകേന്ദ്രം വടക്ക്, കിഴക്ക്, തീര പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിൽ ഓറഞ്ച്, മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിരുന്നു. ചില ഭാഗങ്ങളിൽ 45കി.മീ വേഗത്തിൽ കാറ്റും വീശി. കനത്ത കാറ്റിൽ പൊടിയുയർന്നത് ചിലയിടങ്ങളിൽ ഗതാഗതത്തിന് ചെറിയ പ്രയാസം സൃഷ്ടിച്ചു. അറേബ്യൻ കടലിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാണെന്നും അധികൃതർ മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. അതേസമയം തിങ്കളാഴ്ച തെളിഞ്ഞ കാലാവസ്ഥായായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്. എന്നാൽ വരും ദിവസങ്ങളിൽ മൂടൽ മഞ്ഞിനും ഈർപ്പം വർധിക്കാനും സാധ്യതയുണ്ട്. ആഴ്ചകളുടെ ഇടവേളക്കു ശേഷമാണ് രാജ്യത്ത് കനത്ത മഴ ലഭിച്ചത്.
