മസ്കത്ത്: ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി ഒമാൻ ടീം ഇറാഖിലെത്തി. കഴിഞ്ഞ ദിവസങ്ങളിലായി ബോഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ ടീം ഊർജിത പരിശീലനത്തിലായിരുന്നു. കോച്ച് ജറോസ്ലാവ് സിൽ ഹവിയക്ക് കീഴിൽ സാങ്കേതികത, കായിക ക്ഷമത എന്നിവ വർധിപ്പിക്കുന്നതിനുള്ള പരിശീലനമായിരുന്നു പ്രധാനമായും നടന്നിരുന്നത്. ഇന്ന് രാത്രി എട്ടുമണിക്ക് ബസ് സ്റ്റേഡിയത്തിലാണ് മത്സരം.
ശക്തരായ ടീമുകളുടെ ഗ്രൂപ്പിലാണ് ഒമാൻ. അതുകൊണ്ടുതന്നെ ഇറാഖിനെതിരായ മത്സരത്തിൽ വളരെ അധികം ശ്രദ്ധിക്കണമെന്നാണ് കോച്ച് നൽകിയിരിക്കുന്ന നിർദേശം. മത്സരം കാണാൻ പോകുന്ന ഒമാൻ ആരാധകർക്ക് സൗജന്യ വിസ അനുവദിച്ചിട്ടുണ്ട്. ഇത് ബസ് സ്റ്റേഡിയത്തെ ചെഞ്ചായം അണിയിക്കുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. മത്സരം കാണാൻ ആരാധകർ ഇറാഖിലേക്ക് ഒഴുകുന്നത് ടീമിന്റെ ആത്മ വിശ്വാസം വർധിപ്പിക്കുകയും ചെയ്യും. മത്സരങ്ങൾക്കായുള്ള ഒമാൻ ടീമിനെ കോച്ച് ദിവസങ്ങൾക്കു മുമ്പേ പ്രഖ്യാപിച്ചിരുന്നു. കടുത്ത ഗ്രൂപ്പിൽ ഉൾപ്പെട്ട ഒമാന് എല്ലാ മത്സരങ്ങളും നിർണായകമായതിനാൽ ടീമിൽ പരിചയ സമ്പന്നതക്കാണ് മുൻതൂക്കം നൽകിയിരിക്കുന്നത്.
യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഈ മാസം പത്തിന് ഒമാൻ ദക്ഷിണ കൊറിയയെയും നേരിടും. മസ്കത്തിലാണ് മത്സരം. പിന്നീട് ഒക്ടോബറിലാണ് മത്സരം. ഒക്ടോബർ പത്തിന് കുവൈത്തുമായും 15ന് ജോർഡനുമായും ഏറ്റുമുട്ടും. നവംബർ 14ന് ഫലസ്തീനെതിരെയും 19ന് ഇറാഖിനെതിരെയുമാണ് തുടർന്നുള്ള മത്സരങ്ങൾ. പിന്നീട് അടുത്ത മാർച്ചിലാണ് മത്സരങ്ങൾ നടക്കുക. മാർച്ച് 20ന് കൊറിയയെയും 25ന് കുവൈത്തിനെയും നേരിടും. തുടർന്ന് ജൂൺ അഞ്ചിന് ജോർഡനുമായും പത്തിന് ഫലസ്തീനുമായും ഏറ്റുമുട്ടും.