റിയാദ് : സൗദി അറേബ്യയിൽ ഫാർമസി, ദന്തചികിത്സ, എൻജിനീയറിങ് മേഖലകളിൽ സ്വദേശിവൽക്കരണം (സൗദിവൽക്കരണം) കൂടുതൽ ശക്തമാക്കിയതായി മാനവ വിഭവശേഷിയും സാമൂഹിക വികസന മന്ത്രാലയവും അറിയിച്ചു. ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നടപടികൾ പ്രവാസി ജീവനക്കാരിൽ ആശങ്ക പരത്തുകയാണ്.
നിലവിൽ രാജ്യത്തെ സ്വദേശ തൊഴിലവസരങ്ങൾ വർധിപ്പിക്കുക, യുവതലമുറയെ പരിശീലിപ്പിച്ച് പ്രധാന മേഖലകളിലേക്ക് ആകർഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ പ്രഖ്യാപനം. ആരോഗ്യമന്ത്രാലയം, മുനിസിപ്പാലിറ്റികൾ, ഭവന മന്ത്രാലയം തുടങ്ങിയ വകുപ്പുകളും ഈ ഇടപെടലിന്റെ ഭാഗമാണ്.
പ്രധാന മേഖലകളിലെ സ്വദേശിവൽക്കരണ നിരക്കുകൾ:
- ഫാർമസി:
- കമ്യൂണിറ്റി ഫാർമസികളും മെഡിക്കൽ കോംപ്ലക്സുകളും – 35% സ്വദേശിവൽക്കരണം
- ആശുപത്രികൾ – 65% വരെ സ്വദേശിയേക്കണം
- ഫാർമസിയുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ – 55% സ്വദേശികൾ നിർബന്ധം
- ദന്തചികിത്സ:
- സ്വദേശിവൽക്കരണ നിരക്ക് 45% ആയി വർധിപ്പിച്ചു
- ഇതര ജോലികൾക്ക് കുറഞ്ഞത് SAR 9,000 ശമ്പളം നാട്ടുകാര്ക്ക് ലഭിക്കണം
- എൻജിനീയറിങ്:
- മൊത്തം ജീവനക്കാരിൽ 30% വരെ സ്വദേശിവൽക്കരണം
- അഞ്ചോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ബാധകം
- കുറഞ്ഞ ശമ്പളം SAR 5,000 സ്വദേശ ജീവനക്കാർക്ക് നൽകണം
നിയമലംഘകർക്ക് കർശന നടപടികൾ
നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകർക്ക് നിര്ദ്ദിഷ്ടമായ ശിക്ഷകളും പിഴകളും ഉണ്ടാകുമെന്നും അറിയിച്ചു.
പ്രവാസികൾക്ക് ആശങ്ക
ഈ തീരുമാനങ്ങൾ പ്രകാരം മലയാളികൾ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടാനുള്ള സാധ്യതയെ കുറിച്ച് പ്രവാസി സമൂഹത്തിൽ ആശങ്ക ഉയരുന്നുണ്ട്. ആരോഗ്യ-സാങ്കേതിക മേഖലയിലെ നിലനിൽപ്പ് ഇപ്പോൾ വലിയൊരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.
സൗദി തൊഴിലവസരങ്ങൾ വളരുന്നു
ഇതിനിടെ, പുതിയ നടപടികൾ സൗദി യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്നും മന്ത്രാലയം അറിയിച്ചു. നിലവിൽ 2.48 ദശലക്ഷം സ്വദേശികൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുകയാണെന്നും, 6.3% എന്ന ഏറ്റവും താഴ്ന്ന തൊഴിലില്ലായ്മ നിരക്ക് ഇപ്പോഴുള്ളതാണെന്നും അധികൃതർ വ്യക്തമാക്കി. ഈ പുരോഗതി ദേശീയ വികസന പദ്ധതികളുടെ ഫലമായാണ് ഉണ്ടായതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.