മനുഷ്യക്കടത്ത് കുവൈറ്റിൽ 2 പേർ അറസ്റ്റിൽ
കുവൈറ്റ് :മനുഷ്യക്കടത്ത് കുവൈറ്റിൽ 2 പേർ അറസ്റ്റിൽ .മനുഷ്യക്കടത്ത്, വിസക്കച്ചവടം, വ്യാജരേഖ ചമയ്ക്കൽ, തൊഴിൽ നിയമ ലംഘനം എന്നിവ നടത്തിയ കേസിൽ കുവറ്റിൽ 2 പേർ അറസ്റ്റിൽ. ഒരു ഇന്ത്യക്കാരനും, ഈജിപ്തുകാരനുമാണ് അറസ്റ്റിലായത്. കുവൈറ്റ് സുപ്രീംകോടതി ഇവർക്ക് ഒരു വർഷം കഠിന തടവ് വിധിച്ചു. 1500 ദിനാർ (3.85 ലക്ഷം രൂപ) വീതം പ്രതിഫലം വാങ്ങി വിദേശ തൊഴിലാളികളെ കൊണ്ടുവരികയും ജോലി നൽകാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി.
ഇതേസമയം പ്രതികളുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. വ്യാജ റിക്രൂട്മെന്റിലൂടെ നിരവധി മലയാളി യുവതികളും കുവൈറ്റിൽ എത്തിയിട്ടുണ്ട്. എന്നാൽ വാഗ്ദാനം ചെയ്ത ശമ്പളത്തിനും ജോലിക്കും പകരം കുറഞ്ഞ ശമ്പളവും കൂടുതൽ ജോലിഭാരവും ആയതിനാൽ പലരും പരാതിയുമായി എംബസിയെ സമീപിക്കുകയായിരുന്നു.
അനധികൃത റിക്രൂട്ട്മെൻറ്റ് നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കിവരികയാണ് കുവൈറ്റ് . മലയാളികൾ ഉൾപ്പെടെ ഒട്ടേറെ ഏജന്റുമാർ വ്യാജ റിക്രൂട്ട്മെൻറ്റ് നടത്തിവരുന്നുണ്ടെന്ന് അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 80 വനിതകൾ ഉൾപ്പെടെ നൂറിലേറെ പേർ ഇന്ത്യൻ എംബസിയുടെ അഭയ കേന്ദ്രത്തിൽ കഴിയുകയാണ്. രേഖകൾ ശരിയാക്കുന്ന മുറയ്ക്ക് ഇവരെ നാട്ടിലേക്കു കയറ്റി അയയ്ക്കും.