ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയെ മറികെടക്കാൻ സൗദിയിൽ ഒരുങ്ങുന്ന ജിദ്ദ ടവറിന്റെ പ്രവർത്തനം പുനരാരംഭിച്ചു. കിങ്ഡം ഹോൾഡിങ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജിദ്ദ ഇക്കണോമിക് കമ്പനിയാണ് ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങിയത്. ടവറിന്റെ നിർമ്മാണം 2028ൽ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1000 മീറ്ററാണ് ജിദ്ദ ടവറിന്റെ ഉയരമെന്നാണ് റിപ്പോർട്ട്.
2013ൽ നിർമ്മാണം ആരംഭിച്ച ജിദ്ദ ടവറിന് 157 നിലകളാണ് ഉണ്ടാവുക. ഇതിൽ 63 എണ്ണത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായിട്ടാണ് ഉറവിടങ്ങൾ പറയുന്നത്. 12 എസ്കലേറ്ററുകൾ സ്ഥാപിച്ചു. 80 ടൺ സ്റ്റീലും എനർജി ഇൻസുലേറ്റിങ് ഗ്ലാസും കൊണ്ടുള്ള മുൻഭാഗങ്ങളുടെ നിർമ്മാണം പൂർത്തിയായി. ഫൈവ് സ്റ്റാർ ഹോട്ടലുകൾ, സാദാ ഹോട്ടലുകൾ, ടൂറിസ്റ്റ് റിസോർട്ടുകൾ, ഷോപ്പിങ് മാൾ, വ്യാപാര സ്ഥാപനങ്ങൾ, റസിഡൻഷ്യൽ യൂനിറ്റുകൾ, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിരീക്ഷണ ഗോപുരം, വിനോദ കേന്ദ്രങ്ങൾ എന്നിവയും ജിദ്ദ ടവറിൽ ഉൾപ്പെടും. ഉയർന്ന ടവറുകൾ രൂപകൽപ്പന ചെയ്യുന്നതിൽ പ്രശസ്തനായ യുഎസ് ആർക്കിടെക്റ്റ് അഡ്രിയാൻ സ്മിത്താണ് ജിദ്ദ ടവറിന് രൂപം നൽകിയത്.
ജിദ്ദ ടവർ പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ച് ടവറുകളിൽ രണ്ട് ടവറുകളുള്ള ഏക രാജ്യമായി സൗദി അറേബ്യ മാറും. ജിദ്ദ ടവറിനെ കൂടാതെ സൗദിയിലെ ഏറ്റവും ഉയർന്ന ടവർ മക്കയിലെ ക്ലോക്ക് ടവറാണ്. 601 മീറ്റർ ഉയരമാണ് ഈ ക്ലോക്ക് ടവറിനുള്ളത്. നിലവിൽ ദുബായിലെ ബുർജ് ഖലീഫയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം. 828 മീറ്റർ ആണ് ബുർജ് ഖലീഫയുടെ ഉയരം.