രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി നല്ല രീതിയിൽ സഹകരിക്കുന്ന ജനതയാണ് അവിടെയുള്ളത് അവരെ ഇത്തരം ദുഷ്പ്രചാരണങ്ങളിലൂടെ വിഷമിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു
വ്യാജവാർത്തകളും വിവരങ്ങളും അഭ്യൂഹങ്ങളും മറ്റും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശaന നടപടി സ്വീകരിക്കും. ആ പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് തടസ്സം വരുത്തുന്ന രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ മുളയിലേ നുള്ളാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ബോധപൂർവം നേതൃത്വം വഹിച്ചവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരും.
ടെസ്റ്റുകളുടെ എണ്ണം ഇനിയും വർധിപ്പിക്കും. ടെസ്റ്റ് ഏകോപനത്തിനും പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനും സംസ്ഥാന-ജില്ലാ തലങ്ങളിൽ സംവിധാനമുണ്ടാക്കും. ഇതിനായി സംസ്ഥാനതലത്തിൽ റോഡൽ ഓഫീസറെ നിയമിക്കും. റിസൾട്ട് 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കാൻ നിർദേശം നൽകി. കൂടുതൽ സ്ഥലത്ത് പരിശോധനാ സംവിധാനം ആരംഭിക്കാൻ നടപടിയെടുക്കും.
ഇതുവരെ 5,31,330 പേർ കേരളത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 3,33,304 പേർ തിരിച്ചെത്തി. 1,98,026 പേർ മറ്റു രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെ ആളുകൾ എത്തുന്നത് അവരെ ക്വാറന്റൈൻ ചെയ്യാനും മറ്റും തടസ്സമാകുന്നുണ്ട്. അതുകൊണ്ടാണ് രജിസ്‌ട്രേഷന് നിർബന്ധിക്കുന്നത്.
അതിർത്തിയിലെ പരിശോധന ശക്തമാക്കുന്നുണ്ട്. തീരദേശങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. പ്രത്യേക രോഗവ്യാപനം കണ്ടെത്തുന്ന ക്ലസ്റ്ററുകളിൽ ബോധവൽക്കരണത്തിന് വിപുലമായ പരിപാടി തയ്യാറാക്കും. വാർഡ്തല സമിതികൾക്ക് ഇതിൽ പ്രധാന പങ്കുവഹിക്കാനാകും. അധ്യാപകരും സർക്കാർ ജീവനക്കാരും പങ്കാളികളാകും.
ആരോഗ്യപ്രവർത്തകർ കഠിനാധ്വാനം ചെയ്യുകയാണ്. അതിനിടെ പലർക്കും രോഗബാധയുണ്ടാകുന്നു. പൊലീസിന്റെയും സന്നദ്ധ വളണ്ടിയർമാരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവർത്തകരുടെയും സ്ഥിതി ഇതുതന്നെയാണ്. അവർക്ക് പിന്തുണയും സഹായവും നൽകാനുള്ള ഉത്തരവാദിത്വം സമൂഹമാകെ ഏറ്റെടുക്കണം. സ്വന്തം വീട്ടിൽ പോലും പോകാൻ കഴിയാതെ കർമനിരതരായ അവരെ എത്ര അഭിനന്ദിച്ചാലും അധികമാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു