കൊച്ചി: പീഡന ആരോപണം തള്ളി നടൻ നിവിൻ പോളി. അസത്യമായ കാര്യമാണ് പ്രചരിക്കുന്നതെന്നും ഇക്കാര്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും താരം പ്രതികരിച്ചു. പീഡന പരാതി നിയമപരമായി നേരിടുമെന്നും നടൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. തനിക്കെതിരായ പീഡനപരാതി അടിസ്ഥാനമില്ലാത്തതാണ്, അസത്യമാണ്. അക്കാര്യം തുറന്നുകാട്ടാൻ ഏതറ്റം വരെയും പോകും. ബാക്കി കാര്യങ്ങൾ നിയപരമായി നീങ്ങും, എന്നാണ് നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചത്.
അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് നിവിൻപോളിക്കെതിരായ പരാതി. ഊന്നുകൽ പൊലീസാണ് കേസെടുത്തത്. നിവിൻ പോളിക്കൊപ്പം ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ആറാം പ്രതിയാണ് നിവിൻ. ഊന്നുകൽ സ്വദേശിയാണ് പരാതിക്കാരി. നിലവിൽ ഊന്നുകൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എറണാകുളം റൂറൽ പൊലീസിനാണ് പരാതി ലഭിച്ചത്. വിഷയത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. നിർമാതാവ് എ കെ സുനിലിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശ്രേയയാണ് ഒന്നാം പ്രതി, എ കെ സുനിലാണ് രണ്ടാം പ്രതി. കുട്ടൻ, ബഷീർ തുടങ്ങിയ പേരുകളും പരാതിയിൽ പറയുന്നുണ്ട്.