ദുബായ്: ദുബായിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ദിവസവും നോമ്പുതുറ ( ഇഫ്താർ) ഭക്ഷണം വിതരണം ചെയ്യുന്ന ‘നന്മ ബസു’മായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഈ വർഷവും. റമസാന്റെ വിശുദ്ധിയും കാരുണ്യപ്രവർത്തനങ്ങളുടെ മഹത്തായ പ്രാധാന്യവും ഓർമിപ്പിക്കുന്ന ജീവകാരുണ്യ ഉദ്യമത്തിലൂടെ തൊഴിലാളികളുടെ ഹൃദയങ്ങൾ തൊടുകയാണ് അധികൃതർ. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റും ദുബായ് ചാരിറ്റി അസോസിയേഷൻ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ദുബായ് നഗരത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന തൊഴിലാളികളെ റമസാനിലും ചേർത്തു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സഹാനുഭൂതിയുടെയും സാഹോദര്യത്തിന്റെയും അന്തരീക്ഷത്തിൽ പോഷകസമൃദ്ധമായ ഇഫ്താർ ഭക്ഷണം അവർക്ക് ലഭ്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
ഈ റമസാനിൽ 1,50,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ദിവസവും 5,000 പൊതികൾ ജബൽ അലി, അൽ ഖൂസ്, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, മുഹൈസിന തുടങ്ങിയ പ്രധാന തൊഴിലാളി കേന്ദ്രങ്ങളിൽ എത്തിക്കും. ദുബായിലെ തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനുള്ള വകുപ്പിന്റെ പ്രതിബദ്ധത ഈ ഉദ്യമത്തിലൂടെ വ്യക്തമാക്കുന്നുവെന്ന് ജിഡിആർഎഫ്എ ഡപ്യൂട്ടി ഡയറക്ടർ ജനറലും പിസിഎൽഎ ചെയർമാനുമായ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടർ ജനറൽ സാലിഹ് സാഹിർ അൽ മസ്രൂയി, ദുബായ് ചാരിറ്റി അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് അൽ സുവൈദി എന്നിവരും ഈ സംരംഭത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു. വെസ്റ്റേൺ യൂണിയൻ, മുസ്തഫ ബിൻ അബ്ദുൽ ലത്തീഫ് ഗ്രൂപ്പ് എന്നിവരുടെ സഹകരണവും ഈ പദ്ധതിക്ക് ലഭിക്കുന്നു.
