
കാനനഛായയില്‍ ആട് മേക്കാന്‍
ഞാനും വരട്ടെയോ നിന്‍റെ കൂടെ
പാടില്ല പാടില്ല നമ്മെ നമ്മള്‍
പാടെ മറന്നൊന്നും ചെയ്തു കൂടാ
ഒന്നവനത്തിലെ കാഴ്ച കാണാന്‍
എന്നെയും കൂടൊന്നു കൊണ്ട് പോകൂ
നിന്നെ ഒരിക്കല്‍ ഞാന്‍ കൊണ്ട് പോകാം
ഇന്ന് വേണ്ടിന്നു വേണ്ടോമലാളേ…
ഈ വരികള്‍ എല്ലാവര്‍ക്കും ഓര്‍മ ഉണ്ടാകും. ചങ്ങമ്പുഴ എഴുതിയ മനോഹര പ്രണയ കവിത. പിന്നീട് രമണന്‍ എന്ന സിനിമയില്‍ കവിത ഉപയോഗിച്ചു. കെ രാഘവന്‍ മാസ്റ്റര്‍ സംഗീതം നല്‍കി കെ ഉദയഭാനുവും, പി ലീലയും ചേര്‍ന്ന് ആലപിച്ച് പ്രശസ്തമാക്കി. ഇതില്‍ ആട്ടിടയന്‍ ആടിനെ മേയ്ക്കാന്‍ പോകുന്ന കാനനഛായ എവിടെയാണെന്നോ…? ത്യക്കാക്കര…! ഇടപ്പള്ളി സ്വദേശികള്‍ ആടിനെയും കന്നുകാലികളേയും മേയ്ക്കാന്‍ പതിവായി പോയിരുന്ന ഇടമായിരുന്നു ത്യക്കാക്കര. ത്യക്കാക്കരയില്‍ മ്യഗസ്നേഹികള്‍ കൂടുതലാണ്. പണ്ട് മൊട്ട കുന്നും, കുറ്റികാടുമായി കിടന്ന ഇടമായിരുന്നു ത്യക്കാക്കര.
ത്യക്കാക്കരയിലെ മൊട്ട കുന്നുകളിലെ കുറുക്കന്‍മാര്‍ പ്രശസ്തമായിരുന്നു. ഇന്ന് അവിടെ മൊട്ട കുന്നുകളും, കുറുക്കന്‍മാരും ഇല്ല. കുറ്റികാടുകളില്ല. കുറുക്കന്‍മാര്‍ ഓലി ഇടുന്ന ശബ്ദം കുട്ടിക്കാലത്ത് പലപ്പോഴും കേട്ടിട്ടുണ്ട്. അനുസരിച്ചില്ലെങ്കില്‍ കുറുക്കനിട്ട് കൊടുക്കുമെന്ന് വീട്ടില്‍ പേടിപ്പിച്ചിരുന്നത് ഒരു ചിരിയോടെ ഇപ്പോള്‍ ഓര്‍ക്കുന്നു. കാട്ടുമുയലും, കീരിയും എത്ര എണ്ണം…
ത്യക്കാക്കരയില്‍ ആര്‍ക്കെങ്കിലും ആന ഉണ്ടായിരുന്നോ എന്നറിയില്ല. ഓണക്കാലത്ത് ത്യക്കാക്കര ക്ഷേത്രത്തില്‍ സ്ഥിരമായി ആന വരുമായിരുന്നു. കൊടിയേറ്റ ദിവസം കണ്ണങ്കുളങ്ങര ശശി എന്ന ആന ക്ഷേത്ര പറമ്പില്‍ എത്തും. വലിയ മ്യഗമായ ആനയെ കാണാന്‍ മാത്രം പ്രായം മറന്ന് ആളുകള്‍ ക്ഷേത്രത്തില്‍ എത്തുമായിരുന്നു. ആറാട്ടിന് അഞ്ച് ആനകള്‍ ഉണ്ടാകും. പിന്നീട് ഒന്‍പതായി. ആനയെ കണ്ടു നില്‍ക്കല്‍ ഒരു കൗതുകമായിരുന്നു. ക്ഷേത്രത്തില്‍ തൊഴുവാന്‍ വരുന്നവര്‍ പ്രാര്‍ത്ഥനയ്ക്ക് എടുക്കുന്ന സമയത്തിലും കൂടുതല്‍ ആനയെ കാണാനാണ് എടുത്തിരുന്നത്. ഇപ്പോള്‍ ആനകളില്ലാത്ത ഉത്സവമായി മാറികൊണ്ടിരിക്കുന്നു എന്ന ദുഖഃം ഒരുവശത്തുണ്ട്. ഇക്കുറി ത്യക്കാക്കരയിലെ ഉത്സവത്തിന് ഒരു ആന പോലും വരുന്നില്ല എന്നാണ് അറിഞ്ഞത്.
തൃക്കാക്കര സെന്‍റ് ജോസഫ് സ്ക്കൂളിലേയ്ക്ക് കുതിരവണ്ടിയില്‍ എത്തുന്ന ഒരു സഹപാഠി എനിക്ക് ഉണ്ടായിരുന്നു. കല്ലുപുരയ്ക്കല്‍ അഹമ്മദ്പിള്ളയുടെ മകന്‍റെ മകന്‍ റഹീം സ്ക്കൂളില്‍ ആറാം ക്ലാസ് വരെ എത്തിയത് കല്ല്യാണി എന്ന കുതിര വലിക്കുന്ന വണ്ടിയിലായിരുന്നു. അഹമ്മദ്പിള്ള ത്യക്കാക്കര പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്നു. വളരെ കൗതുകത്തോടെയാണ് കുതിര വണ്ടിയില്‍ റഹീം പോകുന്നത് ഞങ്ങള്‍ കണ്ടിരുന്നത്. കപ്പട മീശയുള്ള മീശമുഹമ്മദായിരുന്നു കുതിരവണ്ടി ഓടിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ സഹായിയായ കോ പൈലറ്റ് ഹൈദ്രോസ് എന്ന ചെറുപ്പക്കാരനും വണ്ടിയിലുണ്ടാകുമായിരുന്നു. മോട്ടാര്‍ വാഹനങ്ങള്‍ കാര്യമായില്ലാത്ത കാലത്താണ് ഇതെന്നത് ശ്രദ്ധേയമാണ്. കല്ല്യാണി കുതിര ഞങ്ങളുടെ വീടിന്‍റെ അടുത്ത പറമ്പുകളില്‍ മേയുന്നത് ഓര്‍മ്മകളിലെ മായാത്ത ചിത്രമാണ്.
ഉദയായുടെ കുഞ്ചാക്കോ സംവിധാനം ചെയ്ത കണ്ണപ്പനുണ്ണി എന്ന സിനിമ സൂപ്പര്‍ ഹിറ്റായി 1977ല്‍ ഇറങ്ങിയതാണ്. സിനിമയില്‍ കെ പി ഉമ്മര്‍ അഭിനയിക്കുന്ന ചന്തു എന്ന കഥാപാത്രത്തിന്‍റെ വെളുത്ത കുതിരയുണ്ട്. കുതിരപ്പുറത്ത് ഉമ്മര്‍ പായുന്നു. പിന്നില്‍ ചുവന്ന കുതിരപ്പുറത്ത് പ്രേംനസീര്‍. ഉമ്മര്‍ ഒരു മലമുകളില്‍ നിന്ന് കുതിരയുമായി നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് വീഴുന്നതാണ് രംഗം. ഈ കുതിരയ്ക്ക് ഷൂട്ടിങ്ങില്‍ പരുക്ക് പറ്റി. ജവഹര്‍ എന്ന കുതിരയെ കുറിച്ചുള്ള വാര്‍ത്ത കല്ല് പാപ്പു മേസ്തിരിയുടെ മകന്‍ ജോയ് അറിഞ്ഞു. തോമസ് പുന്നന്‍ (ടോമി) അന്ന് രാജദൂദ് ബൈക്കുമായി സഹപാഠികളായിരുന്ന അദ്ദേഹത്തിന്‍റെ അനുജന്‍ വര്‍ഗ്ഗീസിന്‍റെ അടുത്ത് പോകുമായിരുന്നു. അവര്‍ എല്ലാം ചേര്‍ന്ന് കുതിരയെ വാങ്ങാന്‍ തീരുമാനിച്ചു. ജോയ് 1800 രൂപയും, പുന്നന്‍ 200 രൂപയും ഇട്ടു. അവര്‍ ലോറിയുമായി ഉദയാ സ്റ്റുഡിയോയിലെത്തി. പുന്നനും ജോയും രാജദൂദ് ബൈക്കില്‍ ലോറിക്ക് പിന്നാലെ പോയി. ബോബന്‍ കുഞ്ചാക്കോ (കുഞ്ചാക്കോ ബോബന്‍റെ പിതാവ്) 3500 രൂപ വിലപറഞ്ഞ കുതിരയെ 2000 രൂപയ്ക്ക് വാങ്ങി ലോറിയില്‍ പൈപ്പ് ലൈന്‍ റോഡിന് ചേര്‍ന്ന വീട്ടില്‍ എത്തിച്ചു. കാലിലെ ചികിത്സ പൂര്‍ത്തിയാക്കി ആരോഗ്യവാനായ ജവഹറിനേയും കൊണ്ട് തോമസ് പുന്നന്‍ ത്യക്കാക്കരയിലൂടെ കുതിരപുറത്ത് പോകുന്നത് ഒരു കാഴ്ച്ചയായിരുന്നു. അതേ സിനിമയില്‍ നസീര്‍ ഓടിച്ച ഹീറോ എന്ന ചുവന്ന കുതിരയേയും പിന്നീട് ജോയ് വാങ്ങി.