ചെന്നൈ: തമിഴ്നാട്ടിൽ ഗോവധ നിരോധന നിയമം നടപ്പാക്കുമെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി തയാറാക്കിയ പ്രകടനപത്രിക. കേരളമുൾപ്പെടെ അയൽസംസ്ഥാനങ്ങളിലേക്കുള്ള അറവുമാടുകളുടെ നീക്കം തടയുമെന്നും പ്രകടനപത്രികയിലുണ്ട്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രകാശനം ചെയ്ത ബി.ജെ.പിയുടെ പ്രകടനപത്രികയിലെ വിവാദ വാഗ്ദാനങ്ങൾ കാരണം ന്യൂനപക്ഷങ്ങൾ കൂട്ടമായി മുന്നണിയോട് അകലുമോ എന്ന ആശങ്കയിലാണ് എ.ഐ.എ.ഡി.എം.കെ.
നിർബന്ധിത മതപരിവർത്തനം കുറ്റകൃത്യമായി കണക്കാക്കുന്ന നിയമം കൊണ്ടുവരും. ഹൈന്ദവ ക്ഷേത്രങ്ങൾ ആചാര്യന്മാരും സന്യാസിമാരും ഉൾപ്പെട്ട പ്രത്യേക ബോർഡിെൻറ നിയന്ത്രണത്തിലാക്കും. ക്ഷേത്രങ്ങളോടനുബന്ധിച്ച് ഗോശാല സ്ഥാപിക്കും. ഗ്രാമീണ മേഖലയിലെ പൂജാരിമാർക്ക് മാസാന്തം 5000 രൂപ നൽകും തുടങ്ങിയ വാഗ്ദാനങ്ങളും ബി.ജെ.പിയുടെ പ്രകടനപത്രികയിലുണ്ട്.
ഹൈന്ദവ ധ്രുവീകരണം ലക്ഷ്യമിട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ വിവിധ നീക്കങ്ങൾ ഈയിടെ തമിഴ്നാട്ടിൽ നടന്നിരുന്നു. മുരുക ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ‘വേൽയാത്ര’ സംഘടിപ്പിച്ചായിരുന്നു തുടക്കം.
എന്നാൽ, ദ്രാവിഡ കക്ഷികൾക്ക് ശക്തമായ സ്വാധീനമുള്ള തമിഴ്നാട്ടിൽ ബി.ജെ.പിയുടെ തീവ്രഹിന്ദുത്വക്ക് എത്ര സ്വീകാര്യത കിട്ടുമെന്ന് കാത്തിരുന്ന് കാണണം. ആ പരീക്ഷണം കൂടിയാണ് ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തമിഴ്നാട്ടിൽ നടത്തുന്നത്. തീവ്ര ഹിന്ദുത്വ ആശയങ്ങളും ധ്രുവീകരണ നീക്കങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമാക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്