തിരുവനന്തപുരം • ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ, മുൻപ് അറിയിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയതു വിവാദമാകുന്നു. മലയാള സിനിമാ രംഗത്തെ സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിച്ചാണു ജസ്റ്റിസ് ഹേമ റിപ്പോർട്ട് തയാറാക്കി സർക്കാരിനു സമർപ്പിച്ചത്. സ്വകാര്യത വെളിപ്പെടുത്തുന്ന 21 ഖണ്ഡികകൾ ഒഴിവാക്കണമെന്നും കൂടുതൽ എന്തൊക്കെ ഒഴിവാക്കാമെന്നു സർക്കാരിനു പരിശോധിച്ചു തീരുമാനിക്കാമെന്നുമാണു വിവരാവകാശ കമ്മിഷൻ നൽകിയ നിർദേശത്തിൽ വ്യക്തമാക്കിയിരുന്നത്.
ഇതുപ്രകാരം ഏതൊക്കെ പേജുകളിലെ ഏതൊക്കെ ഖണ്ഡികകളാണ് ഒഴിവാക്കുന്നതെന്നു വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്ന മാധ്യമപ്രവർത്തകരെ സാംസ്കാരിക വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ ഇതിൽ പറയാതെ 49 മുതൽ 53 വരെയുള്ള പേജുകൾ ഒഴിവാക്കിയതാണു വിവാദമായത്. 48-ാം പേജിലെ 93-ാം പാരഗ്രാഫിൽ സിനിമാ വ്യവസായത്തിലെ പ്രധാനപ്പെട്ട ആളുകളിൽ നിന്നുൾപ്പെടെ സ്ത്രീകൾക്കു ലൈംഗികാതിക്രമം നേരിടേണ്ടിവന്നതായി ലഭിച്ച തെളിവുകളിൽനിന്നു വ്യക്തമാകുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.
ലൈംഗികാതിക്രമം സംബന്ധിച്ച് തങ്ങൾക്കു മുന്നിലെത്തിയ മൊഴികൾ വിശ്വസിക്കാതിരിക്കാനാവില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇതു കഴിഞ്ഞുള്ള 5 പേജുകളാണ് പൂർണമായി ഒഴിവാക്കിയത്. 42-43 പേജുകളിലെ 85-ാം പാരഗ്രാഫും 59-79 പേജുകളിലെ 44 പാരാഗ്രാഫുകളും ഒഴിവാക്കുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ അതിനിടയിൽ 49-53 പേജുകൾ ഒഴിവാക്കുന്ന കാര്യം മുൻകൂട്ടി അറിയിച്ചില്ല. മലയാള സിനിമയിലെ പ്രമുഖരായ വ്യക്തികൾ ഉൾപ്പെട്ട ലൈംഗികാതിക്രമം സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടെ പേജുകൾ ആരുമറിയാതെ സർക്കാർ ഒഴിവാക്കിയെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.
