ദുബായ് ∙ ഒമാനിലെ ഖരീഫ് സീസൺ ആരംഭിച്ചതോടെ യുഎഇയിൽ നിന്ന് സലാലയിലേക്കുള്ള പ്രവാസി യാത്രകൾക്ക് വേഗതയേറി. തണുത്ത കാലാവസ്ഥയും പച്ചപ്പും നിറഞ്ഞ പ്രകൃതിദൃശ്യങ്ങളും ആസ്വദിക്കാൻ ഓരോ വർഷവും ആയിരക്കണക്കിന് പേരാണ് ദോഫാർ മേഖലയിൽ എത്തുന്നത്.
താഴ്ന്ന ചെലവിലുള്ള യാത്രാനുഭവത്തിനായി വിസ് എയർ പ്രത്യേക വിമാന സർവീസ് ആരംഭിച്ചിരുന്നെങ്കിലും ഭൂരിഭാഗവും റോഡ് മാർഗം സലാലയിലേക്ക് പോവുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരോട് അതീവ ജാഗ്രത പാലിക്കണമെന്ന് ഒമാനും യുഎഇയും ഒരുമിച്ച് മുന്നറിയിപ്പ് നൽകി.
മലമ്പാതയിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിരിക്കുന്നു. ഈ ഭാഗങ്ങളിൽ കൊടും വളവുകളും കുത്തനെയുള്ള കയറ്റങ്ങളും മൂടൽമഞ്ഞുമാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. മൂടൽമഞ്ഞ് കാഴ്ചക്ക് തടസ്സം സൃഷ്ടിക്കുന്നതിനാൽ വാഹനങ്ങൾ വഴുതി അപകടത്തിൽപ്പെടാൻ സാധ്യത കൂടുതലാണ്.
അതിനാൽ വാഹനങ്ങൾ നന്നായി പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ യാത്ര തുടങ്ങേണ്ടതുള്ളൂ. ടയറുകൾക്ക് മതിയായ ഗ്രിപ്പുണ്ടോ, ബ്രേക്കുകൾ ശരിയായി പ്രവർത്തിക്കുകയാണോ എന്നെല്ലാം ഉറപ്പാക്കണം. കാഴ്ച കുറവുള്ള സാഹചര്യത്തിൽ ഫോഗ് ലാമ്പ് ഉപയോഗിക്കുകയും വാഹനം ലോ ബീം ലൈറ്റിലാക്കുകയും വേണം. ഹൈ ബീം എതിരെ വരുന്ന വാഹനങ്ങൾക്ക് കാഴ്ച തടസ്സപ്പെടുന്നതിനാൽ അപകട സാധ്യത ഉയരും.
രാത്രി യാത്ര ഒഴിവാക്കുകയും രണ്ടു ദിവസത്തിലായി യാത്രയെ ആസൂത്രണം ചെയ്യുകയും വേണം. സമയപരിധി കർശനമായി പാലിക്കാതെ, ആവശ്യമായ വിശ്രമത്തോടെ സഞ്ചരിക്കുക സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. ഗ്രാമപ്രദേശങ്ങളിലൂടെയുളള യാത്രയിൽ പശു, ആട്, ഒട്ടകം തുടങ്ങിയ വളർത്തുമൃഗങ്ങൾ റോഡിൽ തടസ്സമാവാനുള്ള സാധ്യതയെ മുൻകൂട്ടി കണക്കിലെടുക്കണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.