കരിപ്പൂർ ∙ സൗദി എയർലൈൻസും ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എയറും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നു. സൗദി എയർലൈൻസ് ഒക്‌ടോബർ 27 മുതൽ കോഴിക്കോട്-ജിദ്ദ റൂട്ടിൽ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
2020-ൽ വിമാനാപകടത്തെ തുടർന്നാണ് സൗദി എയർലൈൻസ് കോഴിക്കോട് റൂട്ടിൽ നിന്നും പിൻവങ്ങിയത്. വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ തിരിച്ചെത്തൽ വൈകിയിരുന്നു. ഇപ്പോള്‍ ‘സി’ ശ്രേണിയിൽപ്പെടുന്ന എയർബസ് 321 നിയോ വിമാനവുമായാണ് സർവീസ് പുനരാരംഭിക്കുന്നത്. നേരത്തേ 2024 ഓഗസ്റ്റിൽ സർവീസ് തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ മൂലം തിയതി മാറ്റുകയായിരുന്നു.

ഇതോടൊപ്പം, ആകാശ എയർ കരിപ്പൂർ കേന്ദ്രമാക്കി സർവീസ് ആരംഭിക്കാൻ താത്പര്യപ്രകടിപ്പിച്ചതായി എയർപോർട്ട് ഉപദേശക സമിതി കോ–ചെയർമാനും എംപിയുമായ എം.കെ. രാഘവൻ പറഞ്ഞു. സൗദി, കുവൈത്ത്, യുഎഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്കൊപ്പം ഹജ് തീർഥാടനത്തിനും ഇത് ഏറെ ഗുണകരമാകും.
ഹജ് സർവീസുമായി ബന്ധപ്പെട്ട ആശങ്കകൾക്കും ഈ രണ്ടു കമ്പനികളുടെ വരവിലൂടെ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹജ് ടെൻഡറുകളിൽ പങ്കെടുക്കാനുള്ള യോഗ്യത ഇന്ത്യയിലെയും സൗദിയിലെയും വിമാനക്കമ്പനികൾക്കുണ്ടെന്നത് കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾക്ക് കൂടുതൽ സാധ്യതകൾ തുറക്കുന്നു. ആകാശ എയർ ഈ വർഷം ഒക്ടോബറിൽ തന്നെ സർവീസ് ആരംഭിക്കുമെന്ന് സൂചനയുണ്ട്.