കൊറോണയെ തളയ്ക്കുന്ന വാക്സിൻ വരാനിരിക്കുന്നതേയുള്ളു. പക്ഷേ രോഗവ്യാപനം തടയാനുള്ള ബോധവൽക്കരണത്തിൽ ശക്തിയുള്ള മറ്റൊരു മരുന്നുണ്ടായിരുന്നു.അത് കേരളം പ്രയോഗിച്ചു, കരുത്തുള്ള കാർട്ടൂൺ വര.കേരള സാമൂഹ്യ സുരക്ഷാ മിഷനും കാർട്ടൂൺ അക്കാദമിയും ചേർന്ന് സംസ്ഥാനത്ത് നടത്തിയ കാർട്ടൂൺ പ്രതിരോധം ലോകമാധ്യമങ്ങൾ വരെ ശ്രദ്ധിച്ചു. ലോകത്തിനു മുന്നിൽ കേരളത്തിൻ്റെ മറ്റൊരു മാതൃകയായി
അത്.
കൊറോണക്കാലത്തെ കാർട്ടൂണുകൾ ചർച്ചയായത് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച, ലില്ലി ടൈറ്റസ് മെമ്മോറിയൽ പ്രഭാഷണത്തിന്റെ ഭാഗമായ വെബിനാറിലാണ്.മഹാമാരിയായ കൊറോണയുടെ വ്യാപനത്തിന് ഇടയിൽ കാർട്ടൂണിലൂടെ ഉള്ള ചിരി എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. കാർട്ടൂണിന് ബോധവൽക്കരണത്തിൽ വലിയ പങ്കുണ്ടെന്ന് കൊറോണക്കാലം വീണ്ടും തെളിയിച്ചെന്ന് കാർട്ടൂണിസ്റ്റ് സുധീർനാഥ് പറഞ്ഞു. ജനങ്ങൾ മുഴുവൻ വീടുകളിലായ ലോക് ഡൗണിൻ്റെ ആദ്യ കാലത്ത് ജനങ്ങളെ ബോധവൽക്കരിക്കാൻ സംസ്ഥാനത്തെ 14 ജില്ലകളിലും കാർട്ടൂൺ മതിലുകളിലൂടെ 140 ബോധവത്കരണ കാർട്ടൂണുകൾ വരച്ചത് ശ്രദ്ധേയമായി. സാമൂഹ്യ മാധ്യമങ്ങളിൽ ആ പ്രതിരോധ വര ഇപ്പോഴും തുടരുന്നു.
കൊറോണ വിഷയമാക്കി ലോകത്തിലെ പ്രമുഖ കാർട്ടൂണിസ്റ്റുകൾ ഉൾപ്പടെ വരച്ച 333 കാർട്ടൂണുകൾ വെബിനാറിൽ അവതരിപ്പിച്ചു. 20 വ്യത്യസ്ത വിഷയങ്ങളായി തിരിച്ചായിരുന്നു അവതരണം. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ: ജോൺസൺ ബേബി അദ്ധ്യക്ഷനായിരുന്നു. ശാലിനി റേച്ചൽ വർഗ്ഗീസ്, മുൻ പ്രിൻസിപ്പാൾ അച്ചാമ്മ അലക്സ് , ജോളി അലക്സ് എന്നിവർ സംസാരിച്ചു.
