കുവൈറ്റിൽ അവയവ ദാതാക്കളിൽ ഏറ്റവും അധികം പേർ ഇന്ത്യക്കാർ
കുവൈറ്റിൽ അവയവ ദാനം നടത്തുന്നവരിൽ ഏറ്റവും അധികം പേർ ഇന്ത്യക്കാർ. ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണു ഇന്ത്യക്കാർക്ക് തൊട്ടു പിന്നിൽ. കുവൈറ്റ് യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് സോഷ്യൽ സയൻസ് കൾച്ചറൽ കമ്മിറ്റി സംഘടിപ്പിച്ച സിമ്പോസിയത്തിൽ കോളേജ് ഓഫ് സോഷ്യൽ സയൻസസ് ആക്ടിംഗ് ഡീൻ ഡോ. മഹാ അൽ-സിജാരിയാണു ഇക്കാര്യം വ്യക്തമാക്കിയത്.
മരിച്ചവരും ജീവിച്ചിരിക്കുന്നവരും എന്നിങ്ങനെ രണ്ട് തരത്തിലുള്ള അവയവദാതാക്കളാണുള്ളത്. ജീവിച്ചിരിക്കുന്ന ദാതാവിനു നിർദ്ദിഷ്ടവും പരിമിതവുമായ അവയവങ്ങളാണു ദാനം ചെയ്യാൻ സാധിക്കുക. മരണാനന്തര ദാതാക്കളുടെ അവയവങ്ങൾ ആരോഗ്യ കരമാണെങ്കിൽ നിരവധി അവയവങ്ങൾ ദാനം ചെയ്യുവാനും 8 പേർക്കെങ്കിലും പുതു ജീവൻ നൽകുവാനും സാധിക്കുന്നതാണ്.
നേരത്തെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണു കുവൈറ്റ് അവയവങ്ങൾ ഇറക്കുമതി ചെയ്തിരുന്നത്. 1996 ലാണു രാജ്യത്ത് അവയവങ്ങൾ ദാനം ചെയ്യൽ ആരംഭിച്ചത്. മസ്തിഷ്ക മരണം സംഭവിച്ച ആളുടെ അവയവങ്ങൾ ബന്ധുക്കളുടെ സമ്മത പ്രകാരം മറ്റൊരാൾക്ക് ദാനം ചെയ്യാവുന്നതാണ്. എന്നാൽ മത പണ്ഠിതന്മാർ ഇതിനു വിലക്ക് ഏർപ്പെടുത്തിയത് മൂലം ബന്ധുക്കളിൽ പലരും ഇതിനു തയ്യാറാകുന്നില്ല. ഇത് കാരണം അറബ് ഇസ്ലാമിക ലോകത്ത് ഇത് വേണ്ടത്ര പ്രോത്സാഹിക്കപ്പെടുന്നില്ല.
1979-ൽ കുവൈത്തിലെ ചെസ്റ്റ് ആശുപത്രിയിൽ വെച്ചാണു ഗൾഫിലെ ആദ്യത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. എന്നാൽ അവയവദാന സംസ്കാരം കുവൈറ്റ് ഇപ്പോഴും വളരെ ദുർബ്ബലമാണു എന്നും സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.