ജിദ്ദ: ആടു ജീവിതം എന്ന സിനിമയിൽ അഭിനയിച്ചതിൽ ഖേദിക്കുന്നുവെന്നും സൗദി സമൂഹത്തോട് മാപ്പു പറയുന്നതായും ജോർദാനി നടൻ ആകിഫ് നജം. സൗദി അറേബ്യയെയും അവിടുത്തെ അന്തസ്സുറ്റ ജനങ്ങളെയും മികച്ച അവസ്ഥയിൽ കാണിക്കാനുള്ള ആഗ്രഹത്താലാണ് സിനിമയിൽ അഭിനയിച്ചത്. എന്നാൽ സിനിമ പുറത്തുവന്നതോടെയാണ് യഥാർത്ഥ കഥ അറിഞ്ഞത്.
സൗദികളുടെ ധീരതയും മനുഷ്യത്വവും പ്രതിഫലിപ്പിക്കുന്ന കഥാപാത്രമായതിനാലാണ് ആ വേഷം ചെയ്യാൻ താൻ സമ്മതിച്ചത്. തിരക്കഥ പൂർണമായും താൻ വായിച്ചിരുന്നില്ല. മറ്റുള്ളവരെ പോലെ സിനിമ കണ്ടപ്പോഴാണ് സിനിമയിലെ സൗദി വിരുദ്ധത മനസിലായത്. സിനിമയുടെ കഥയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അറിഞ്ഞിരുന്നെങ്കിൽ ഒരു സാഹചര്യത്തിലും അഭിനയിക്കുമായിരുന്നില്ല. ജോർദാൻ ജനതക്ക് സൗദി ഭരണാധികാരികളുമായും ജനങ്ങളുമായും സാഹോദര്യ, കുടുംബബന്ധങ്ങളുമുണ്ട്. ആടുജീവിതത്തിൽ വേഷമിട്ടതിന് സൗദി ജനതയോട് ക്ഷമാപണം നടത്തുന്നതായും ആകിഫ് നജം പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ആടുജീവിതം സിനിമയിൽ വേഷമിട്ടതിൽ ഖേദിക്കുന്നില്ലെന്ന് ഒമാനി നടൻ താലിബ് അൽബലൂഷി ആവർത്തിച്ചു. തനിക്ക് സൗദി അറേബ്യ വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആടുജീവിതം എന്ന സിനിമ മഹത്തരവും മനോഹരവുമാണെന്ന് ഒമാനിലെ ഹലാ എഫ്.എം റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ താലിബ് അൽബലൂശി പറഞ്ഞു. രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന നടനായി മാറാനാണ് ഞാൻ ആഗ്രഹിക്കുന്നത്.എല്ലാ താരങ്ങളും അങ്ങിനെ തന്നെയാണ്. താലിബ് അൽ ബലൂഷി ആടുജീവിതത്തിൽ അപകീർത്തിപരമായ വേഷത്തിൽ അഭിനയിച്ചതിനെ വിമർശിച്ച് നിരവധി രംഗത്തെത്തിരുന്നു. എന്നാൽ ചിലർ അദ്ദേഹത്തെ പിന്തുണച്ചു. ഒരു നടനെന്ന നിലയിൽ തന്റെ ജോലിയുടെ ഭാഗമായ കടമയാണ് താലിബ് അൽബലൂഷി നിർവഹിച്ചതെന്ന് ഇവർ പറഞ്ഞു.