അബഹ : 2024-ൽ അസീർ മേഖലയിലെ മത്സ്യോത്പാദനത്തിൽ 4,000 ടണിന്റെ വളർച്ച. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം നൽകുന്ന നിരവധി പ്രോത്സാഹന പരിപാടികളുടെയും സംരംഭങ്ങളുടെയും പിന്തുണയുടെ ഭാഗമാണ് ഈ വളർച്ച കൈവരിച്ചത്.മത്സ്യത്തൊഴിലാളികൾക്ക് ‘155 ദശലക്ഷം റിയാൽ’ സാമ്പത്തിക ലാഭം നൽകുന്ന ഉയർന്ന നിലവാരമുള്ള മത്സ്യസമ്പത്ത് ഉൾപ്പെടുന്ന സമ്പന്നമായ സമുദ്രാന്തരീക്ഷമാണ് അസീർ മേഖലയെന്ന് മന്ത്രാലയത്തിന്റെ അസീറിലെ ബ്രാഞ്ച് ഡയറക്ടർ അഹമ്മദ് അൽ മജ്തൽ പറഞ്ഞു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മത്സ്യ ഉൽപ്പാദനം 165 ദശലക്ഷം റിയാലിന് തുല്യമായ ‘6,000 ടൺ’ ആയി ഉയർത്താനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിചേർത്തു.
ഈ മേഖലയിലെ തീരങ്ങളിൽ നിലവിൽ 126 ബോട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സ്വകാര്യ ബോട്ടുകളിൽ സ്വന്തമായി ജോലി ചെയ്യുന്ന സൗദി മത്സ്യത്തൊഴിലാളികളെ പിന്തുണയ്ക്കുകയും 35 മത്സ്യത്തൊഴിലാളികൾക്ക് അവരുടെ ബോട്ടുകൾ വരും വർഷങ്ങളിൽ കൈമാറുകയും ചെയ്യും. അസീർ മേഖലയിലെ മത്സ്യബന്ധന തൊഴിലിനെ പിന്തുണയ്ക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിലൊന്നാണ് പരിചയസമ്പന്നരായ 85 മത്സ്യത്തൊഴിലാളികളിലൂടെ പുതിയ തലമുറകളിലേക്ക് വൈദഗ്ധ്യം കൈമാറാനുള്ള സംരംഭമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ അസീർ ബ്രാഞ്ച് ജനുവരിയിൽ അസീർ മേഖലയുടെ തീരത്ത് ആദ്യത്തെ മത്സ്യ-സമുദ്ര പൈതൃകോത്സവം സംഘടിപ്പിച്ചു. ഇത് ചരിത്രപരമായ തുറമുഖമായ അൽ ഖഹ്മയിലാണ് നടന്നത്.