മനാമ: 2006 മുതൽ നിലവിലുള്ള അമേരിക്ക – ബഹ്റൈൻ സ്വതന്ത്ര വ്യാപാര കരാർ (എഫ്.ടി.എ) പ്രകാരം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ അമേരിക്കൻ ഉൽപന്നങ്ങൾക്കും പൂർണമായ താരിഫ് ഇളവ് ഉറപ്പാക്കുന്നുണ്ടെന്ന് അമേരിക്കയിലെ ബഹ്റൈൻ അംബാസഡർ ശൈഖ് അബ്ദുല്ല ബിൻ റാശിദ് ആൽ ഖലീഫ പറഞ്ഞു.
അമേരിക്കയും ഒരു ഗൾഫ് രാജ്യവും തമ്മിൽ ഇത്തരത്തിലുള്ള ആദ്യ കരാറാണിത്. കരാർ മൂലം പരസ്പരമുള്ള വ്യാപാരം ശക്തമാവുകയും ഫലപ്രദമായ സാമ്പത്തിക പങ്കാളിത്തം സ്ഥാപിച്ചതായും അംബാസഡർ പറഞ്ഞു. 2005ൽ 780 ദശലക്ഷം യു.എസ് ഡോളറായിരുന്ന ഉഭയകക്ഷി വ്യാപാരം ഇന്ന് ഏകദേശം മൂന്ന് ബില്യൺ ഡോളറായി വർധിച്ചെന്നും അതിന് ഈ കരാർ കാരണമായെന്നും ശൈഖ് അബ്ദുല്ല ബിൻ റാശിദ് ഊന്നിപ്പറഞ്ഞു.
അമേരിക്കയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയും ഗൾഫ് മേഖലയിലേക്കടക്കമുള്ള വ്യാപാരത്തിന്റെ കവാടമെന്ന നിലയിൽ ബഹ്റൈന്റെ പങ്കിനെയും അംബാസഡർ ചൂണ്ടിക്കാട്ടി.
