സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ യു.എ.ഇ നടപടി കർശനമാക്കി . സമൂഹമാധ്യമങ്ങളിലൂടെ ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്തിയാൽ ശിക്ഷ കടുക്കും. ഒരു വർഷം തടവും 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയുമാണു ശിക്ഷ . ചില കേസുകളിൽ ഏതെങ്കിലും ഒന്നു മതിയാകും . വ്യാജ വിലാസത്തിലോ മറ്റൊരാളുടെ വിലാസം ദുരുപയോഗപ്പെടുത്തിയോ ഏതെങ്കിലും വ്യക്തിയെ സമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ ചിത്രമോ മറ്റു ദൃശ്യങ്ങളോ ഉപയോഗപ്പെടുത്തുക, സ്വകാര്യതകളിൽ കടന്നുകയറുക എന്നിവ ഗുരുതര കുറ്റകൃത്യങ്ങളാണെന്നു പൊലീസ് വ്യക്തമാക്കി.
ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി ഒരാളെയോ അയാളുടെ കുടുംബാംഗങ്ങളെയോ ഏതെങ്കിലും വിധത്തിൽ മോശമായി ചിത്രീകരിച്ചാൽ 2 വർഷം തടവോ പരമാവധി 20,000 ദിർഹം പിഴയോ, രണ്ടും ഒരുമിച്ചോ ആണു ശിക്ഷ. ഈ വിവരങ്ങൾ അച്ചടിമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചാൽ ശിക്ഷ കടുത്തതാകും. ദുരുദ്ദേശ്യത്തോടെയുള്ള ഏതു പ്രവൃത്തിയും കുറ്റമായി കണക്കാക്കും. ഒരാളെ പരിഹസിക്കുകയോ അഭിമാനക്ഷതമുണ്ടാക്കുകയോ ചെയ്യുന്ന ഏതു നടപടിക്കും 10,000 ദിർഹം വരെയാണു പിഴ.
യുഎഇ ഫെഡറൽ നിയമം 21ാം അനുച്ഛേദ പ്രകാരം ഒരു വ്യക്തിയെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്നത് ചുരുങ്ങിയത് 6 മാസം തടവോ പരമാവധി 5 ലക്ഷം ദിർഹം പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റമാണ്. പണമിടപാട് വിഷയങ്ങളിലടക്കം ഒരാളെ പരിഹസിക്കുന്നത് ഇതിന്റെ പരിധിയിൽ വരും.
ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിച്ച് വിവരങ്ങൾ ചോർത്തുക, സംസാരം ഒളിച്ചിരുന്നു കേൾക്കുക, ഇതു റെക്കോർഡ് ചെയ്യുക, കൈമാറുക, പരസ്യമാക്കുക എന്നിവ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളാണ്. അപകീർത്തി കേസിൽ പൊലീസ് സ്റ്റേഷനിലോ പബ്ലിക് പ്രോസിക്യൂഷൻ ഓഫിസിലോ പരാതി നൽകാം. പൊലീസ്: ecrime.ae, ഫോൺ: 999.പബ്ലിക് പ്രോസിക്യൂഷൻ: http://www.pp.gov.ae.
വ്യക്തിവിവരങ്ങൾ ചോർത്തിയുള്ള സൈബർ തട്ടിപ്പിനെതിരെ ജാഗ്രതവേണമെന്ന് യുഎഇ ടെലികമ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റി (ട്രാ). ‘ഡിജിറ്റൽ ഐഡന്റിറ്റി ‘ സംവിധാനം മറയാക്കിയുള്ള തട്ടിപ്പ് കൂടുന്ന സാഹചര്യത്തിലാണിത്. ഫെഡറൽ, പ്രാദേശിക സർക്കാർ സേവനങ്ങൾക്ക് ഏകീകൃത പാസ് വേഡ് നൽകിയുള്ള നൂതന സാങ്കേതിക ‘സംവിധാനമാണ് ഡിജിറ്റൽ ഐഡന്റിറ്റി. ഇതിലെ വ്യക്തിഗത വിവരങ്ങൾ അജ്ഞാതർക്ക് കൈമാറരുത്. ടെലികമ്യൂണിക്കേഷൻ കമ്പനികളുമായുള്ള പണമിടപാടുകൾക്ക് ഡിജിറ്റൽ ഐഡന്റിറ്റി സംവിധാനം ആവശ്യമില്ലെന്നും വ്യക്തമാക്കി.