ദുബായ്: യു.എ.ഇയില്‍ സ്വന്തം ഉടമസ്ഥതയില്‍ പ്രവാസികള്‍ക്ക് വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങാമെന്ന പ്രഖ്യാപനം ചരിത്രപരമായ തീരുമാനമെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലി പറഞ്ഞു. അനുയോജ്യമായ സമയത്താണ് തീരുമാനം വന്നത്. ആഗോള തലത്തില്‍ യു.എ.ഇയുടെ സ്ഥാനം കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കാന്‍ ഈ നിയമം ഉപകരിക്കും.
മഹാമാരി സൃഷ്ടിച്ച അനിശ്ചിതാവസ്ഥയും മാന്ദ്യവും മറികടക്കാന്‍ ലോകം മുഴുവന്‍ പുതുവഴികള്‍ തേടുകയാണ്. ഈ നിയമം പുതിയ ബിസിനസുകള്‍ തുടങ്ങുന്നവര്‍ക്കും നിലവിലെ സംരംഭകര്‍ക്കും സഹായകരമാകുമെന്നുറപ്പാണ്. ബിസിനസുകള്‍ നടത്തുന്നത് അനായാസകരമാക്കാനുള്ള യു.എ.ഇ രാഷ്ട്ര നേതാക്കളുടെ ദീര്‍ഘവീക്ഷണമാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്നും ഇത് എല്ലാ മേഖലകളിലെയും സാമ്പത്തിക ഉത്തേജനത്തിന് കാരണമാകുമെന്നും യൂസുഫലി പറഞ്ഞു
പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഉടമസ്ഥാവകാശ നിയമത്തില്‍ ഭേദഗതി വരുത്തി ഉത്തരവിറക്കിയത്.മുഖ്യ ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന നിബന്ധനയാണ് യുഎഇ ഒഴിവാക്കിയത്. നിയമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. നിലവില്‍ ഫ്രീസോണുകളില്‍ മാത്രമാണ് പ്രവാസികള്‍ക്ക് സമ്പൂര്‍ണ ഉടമസ്ഥാവകാശത്തിന് അനുമതിയുണ്ടായിരുന്നത്.
ഭേദഗതികളില്‍ പലതും ഡിസംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ചിലത് ആറ് മാസത്തിന് ശേഷവും പ്രാബല്യത്തിലാകും. നേരത്തേ ഫ്രീസോണിന് പുറത്ത് ലിമിറ്റഡ് കമ്പനികള്‍ തുടങ്ങാന്‍ 51 ശതമാനം ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. ഇത് ഒഴിവാക്കി പൂര്‍ണമായും പ്രവാസികളുടെ ഓഹരിപങ്കാളിത്തത്തില്‍ ഓണ്‍ഷോറില്‍ സ്ഥാപനങ്ങള്‍ തുടങ്ങാം. എന്നാല്‍ എണ്ണഖനനം, ഊര്‍ജോല്‍പ്പാദനം, പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനം തുടങ്ങി തന്ത്രപ്രധാന മേഖലകളില്‍ വിദേശ നിക്ഷേപത്തിന് നിയന്ത്രണങ്ങള്‍ തുടരും.
കമ്പനികളുടെ 70 ശതമാനം ഷെയറുകളും ഇനി ഓഹിരി വിപണികളിലൂടെ പൊതുജനങ്ങള്‍ക്ക് വില്‍ക്കാം. നേരത്തെ 30 ശതമാനം ഷെയറുകള്‍ മാത്രമാണ് അനുവദിച്ചിരുന്നത്. വീഴ്ചകളുണ്ടായാല്‍ കമ്പനികളുടെ ചെയര്‍മാനും സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ ഓഹരി ഉടമകള്‍ക്ക് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനും പുതിയ നിയമം അനുമതി നല്‍കുന്നു. ചരിത്രപരമെന്ന് വിശേഷിക്കാവുന്ന പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ വിദേശനിക്ഷേപം യു.എ.ഇയിലെത്തും എന്നാണ് വിലയിരുത്തല്‍.