തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്‍പറേഷന്‍ ആര് ഭരിക്കും എന്നത്തില്‍ വിമത സ്ഥാനാര്‍ത്ഥിയുടെ നിലപാട് നിര്‍ണായകമാകും. 24 സീറ്റുകള്‍ നേടി എല്‍ഡിഫ് ഒന്നാമതെത്തിയെങ്കിലും ഭരണം ആരു പിടിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുകയാണ്.
നെട്ടിശ്ശേരി ഡിവിഷനില്‍ നിന്നും വിമതനായി വിജയിച്ച എം.കെ വര്‍ഗീസിന്റെ നിലപാട് നിര്‍ണായകമാകും. വിമതന്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ഇദ്ദേഹം യുഡിഎഫിനെയാണ് തുണക്കുന്നതെങ്കില്‍ മുന്നണികള്‍ ബലാബലത്തില്‍ നില്‍ക്കും. നറുക്കെടുപ്പിലൂടെയാവും മേയറെ തെരഞ്ഞെടുക്കുക.
ഇടത് സ്ഥാനാര്‍ഥിയുടെ നിര്യാണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച പുല്ലഴി ഡിവിഷനില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പും മേയറെ തീരുമാനിക്കുന്നതില്‍ സ്വാധീനം ചെലുത്തും. 55 സീറ്റുകളുള്ള കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷത്തിന് 28 സീറ്റുകളെങ്കിലും വേണം. എന്നാല്‍ ആര്‍ക്കും ഈ സംഖ്യ എത്തിപ്പിടിക്കാനായില്ല.
സ്വതന്ത്രരടക്കം 24 സീറ്റുകള്‍ നേടിയ എല്‍.ഡി.എഫാണ് ഏറ്റവും വലിയ മുന്നണി. യുഡിഎഫിന് 23 സീറ്റാണ് ലഭിച്ചത്. ഒരുകോണ്‍ഗ്രസ് വിമതനും ജയിച്ചു. എന്‍ഡിഎക്ക് ആറു സീറ്റുകളാണ് ഇവിടെ ലഭിച്ചത്.
കടുത്ത മത്സരം നേരിട്ട വടക്കാഞ്ചേരി, കൊടുങ്ങല്ലൂര്‍ നഗരസഭകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. ജില്ലയില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ ബിജെപിക്കായില്ല. എങ്കിലും കൊടുങ്ങല്ലൂരിലും കുന്നംകുളത്തും ബിജെപി നില മെച്ചപ്പെടുത്തി.
ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് കൃത്യമായ ആധിപത്യം നിലനിര്‍ത്തി. ആകെ ഉള്ള 86 സീറ്റുകളില്‍ എല്‍ഡിഎഫ് 65, യുഡിഎഫ്- 19, എന്‍ഡിഎ 1, മറ്റുള്ളവര്‍ 1 എന്നിങ്ങനെയാണ് കക്ഷിനില. ജില്ലാപഞ്ചായത്ത് ഇത്തവണയും എല്‍ഡിഎഫിനൊപ്പം നിന്നു. 16 ബ്ലോക്ക് പഞ്ചായത്തുകളില്‍ 14 ഉം എല്‍ഡിഎഫിന് ഒപ്പമാണ്.