കെ.എം ബഷീര്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരുവര്‍ഷം പൂര്‍ത്തിയാവുന്നു. 2019 ആഗസ്ത് മൂന്നിന് പുലര്‍ച്ചെ മദ്യപിച്ച് അമിതവേഗത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് ഓടിച്ച കാറിടിച്ചാണ് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായ ബഷീര്‍ കൊല്ലപ്പെടുന്നത്.
അന്ന് സര്‍വേ ഡയറക്ടറായിരുന്നു ശ്രീറാം. അമിത വേഗത്തിലെത്തിയ കാര്‍ റോഡരികില്‍ നിര്‍ത്തിയിരുന്ന ബഷീറിന്റെ ബൈക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. ബഷീറിനെ ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് മരണം സംഭവിച്ചു. കവടിയാറിലെ ഫ്ലാറ്റില്‍ നടത്തിയ പാര്‍ട്ടി കഴിഞ്ഞു പാളയം ഭാഗത്തേക്ക് വരുകയായിരുന്നു ശ്രീറാമും സുഹൃത്ത് വഫാ ഫിറോസും. അപകടത്തില്‍ ഒന്നാംപ്രതിയായ ശ്രീറാമിനെ രക്ഷിച്ചെടുക്കാന്‍ തുടക്കം മുതല്‍ നടന്ന ഉന്നതതല അട്ടിമറികള്‍ കേരളം വലിയ രീതിയില്‍ ചര്‍ച്ച ചെയ്തതാണ്.
കുറ്റവാളിയെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് മാധ്യമലോകവും പൊതുസമൂഹവും ഒരുപോലെ ആവശ്യപ്പെട്ടുവെങ്കിലും സസ്പെന്‍ഷന്‍ കാലാവധിക്കിടെ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്തു. പ്രതിഷേധം ശക്തമായതോടെ കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയെങ്കിലും ഇതുവരെ വിചാരണ ആരംഭിക്കാനായിട്ടില്ല. ശ്രീറാമും വഫയും ഇതുവരെ കോടതിയിലെത്തിയില്ല. സെപ്തംബര്‍ 16ന് ഹാജരാകണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അധികാര കേന്ദ്രങ്ങളിലിരിക്കുന്നവര്‍ പ്രതികളാകുമ്പോള്‍ ഒരു കേസ് എങ്ങനെ അട്ടിമറിക്കപ്പെടുമെന്നതിന്റെ പ്രത്യക്ഷ ഉദാഹരമാണ് ഈ കേസ്.
ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നും നീതി പുലരുമെന്നുമുള്ള പ്രതീക്ഷയിലാണ് കുടുംബവും സഹപ്രവര്‍ത്തകരും. കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കേരളത്തിലെ പ്രസ് ക്ലബുകളില്‍ ഇന്ന് ബഷീര്‍ അനുസ്മരണചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്.


















