മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇന്ന് എഴുപത്തിയേഴാം ജന്മദിനം. കോവിഡ് പശ്ചാതലത്തിൽ ആഘോഷങ്ങളൊന്നുമില്ല. ലോകമെമ്പാടുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി പ്രവാസി മലയാളികൾ ഉമ്മൻ ചാണ്ടിക്ക് ഓൺലൈനിൽ ആദരമൊരുക്കും
പുതുപ്പള്ളി കാരോട്ട് വള്ളക്കാലിൽ വീട്ടിൽ കെ.ഒ. ചാണ്ടിയുടെയും ബേബിയുടെയും മകനായി 1943 ഒക്ടോബർ 31നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജനനം. കെഎസ്യുവിലൂടെ രാഷ്ട്രീയത്തിൽ എത്തിയ ഉമ്മൻ ചാണ്ടി 1967ൽ സംസ്ഥാന പ്രസിഡന്റായി. 1969 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു.വിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പ്രവേശനം.
പിൽക്കാല രാഷ്ട്രീയത്തിൽ നിരവധി പ്രഗൽഭരെ സംഭാവന ചെയ്ത ഒരണ സമരത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനാകുന്നത്. അന്ന് സെൻറ് ജോർജ്ജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡണ്ടായിരുന്നു ഇദ്ദേഹം. 1962-63 കാലത്ത് കെ.എസ്.യു. കോട്ടയം ജില്ലാ സെക്രട്ടറി ആയിരുന്ന ഇദ്ദേഹം 1964ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കേരള രാഷ്ട്രീയത്തിലെ നിർണ്ണായക ശക്തിയായി മാറിയ ഉമ്മൻ ചാണ്ടി ഇവിടെ വെച്ചാണ്. 1967ൽ കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ആന്റണി മാറിയപ്പോൾ ഉമ്മൻ ചാണ്ടി ആ സ്ഥാനത്തേക്ക് അവരോധിതനായി. രണ്ടു വർഷം കഴിഞ്ഞപ്പോൾ ആന്റണിക്ക് പിന്നാലെ ഉമ്മൻ ചാണ്ടിയും യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തെത്തി തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തനം തുടങ്ങി.
1970 മുതൽ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഉമ്മൻ ചാണ്ടി, തൊഴിൽ, ധനം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. മുഖ്യമന്ത്രി പദവിയിൽ നടത്തിയ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ നേടി. യുഡിഎഫ് കൺവീനർ പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളും വഹിച്ചു. നിലവിൽ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ്.
നിയമസഭയിൽ അൻപത് വർഷം പൂർത്തിയാക്കിയതിന് പിന്നാലെയാണ്, പതിവുപോലെ ആഘോഷങ്ങളില്ലാതെ എഴുപത്തിയേഴാം ജന്മദിനവും എത്തുന്നത്. അമേരിക്ക, കാനഡ, യൂറോപ്പ്, ഗൾഫ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ മുപ്പതോളം മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ഓൺലൈനിൽ ഉമ്മൻചാണ്ടിക്ക് ആദരം അർപ്പിക്കും.

















