തിരുവല്ല: തമിഴ്നാട്ടിലെ കമ്പത്തു നിന്നും പച്ചക്കറിയുമായി എത്തിയ പിക്കപ്പ് ഡ്രൈവർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവല്ല രാമപുരം പച്ചക്കറി മാർക്കറ്റും മണിപ്പുഴയിലെ വഴിയോര പച്ചക്കറി കച്ചവട കേന്ദ്രവും അടച്ചേക്കും. പച്ചക്കറി മാർക്കറ്റിലെയും വഴിയോര കച്ചവട കേന്ദ്രത്തിലേയും സ്ഥാപന ഉടമകളും ജീവനക്കാരുമായ 12 പേർ നിരീക്ഷണത്തിലാക്കും. പിക്കപ്പ് വാനിൽ നിന്നും പച്ചക്കറി ഇറക്കിയ ലോഡിംഗ് തൊഴിലാളികളും നിരീക്ഷണ വലയത്തിലായേക്കും.
കമ്പത്ത് നിന്നും പച്ചക്കറി എത്തിച്ച പിക്കപ്പ് വാനിന്‍റെ ഡ്രൈവറും കമ്പം കൂടല്ലൂർ സ്വദേശിയായുമായ 22 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടാം തീയതിയാണ് ഇയാൾ കമ്പത്തു നിന്നും പച്ചക്കറിയുമായി എത്തിയത്. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ രണ്ടിന് രാമപുരം മാർക്കറ്റിൽ അടക്കം നടത്തിയ പരിശോധനയിൽ ഇയാളുടെ സ്രവവും പരിശോധനയ്ക്ക് എടുത്തിരുന്നു. ഇന്നലെ ഇയാളുടെ സ്രവ പരിശോധനാ ഫലം ലഭിച്ചതോടെയാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. രാമപുരം മാർക്കറ്റിലെ മൂന്ന് കടകളിലും മണിപ്പുഴയിലെ താൽക്കാലിക കച്ചവട കേന്ദ്രത്തിലെ രണ്ട് കടകളിലേക്കുമാണ് ഇയാൾ പച്ചക്കറികൾ എത്തിച്ചത്. ഇയാളുടെ റൂട്ട് മാപ്പ് കൂടി തയാറാക്കിയാൽ മാത്രമേ വ്യാപനത്തിന്റെ തോത് എത്രമാത്രമുണ്ടെന്ന് കണ്ടെത്താനാകുവെന്ന് ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു.

















