ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ചെടുത്ത് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഈ ആഴ്ച. പൂനെ സാസൂൺ ജനറൽ ആശുപത്രിയിലാകും മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് തുടക്കം കുറിക്കുക.
ഇത് തിങ്കളാഴ്ച മുതൽ തന്നെ തുടക്കമിടാൻ സാധ്യതയുണ്ട്. ഇതിനോടകം തന്നെ ചില സന്നദ്ധപ്രവർത്തകർ പരീക്ഷണത്തിനായി മുന്നോട്ടുവന്നിട്ടുണ്ട്. 150 മുതൽ 200 ഓളം സന്നദ്ധപ്രവർത്തകർക്ക് പരീക്ഷണടിസ്ഥാനത്തിൽ വാക്സിൻ ഡോസ് നൽകും.
കോവിഷീൽഡ് എന്ന് പേരിട്ടിരിക്കുന്ന ഈ വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണം ഭാരതി വിദ്യാപീഠ് മെഡിക്കൽ കോളേജിന്റേ കീഴിലും കെ.ഇം.എം ആശുപത്രിയിലുമാണ് നടത്തിയിരുന്നത്.
ഓക്സ്ഫഡ് സർവകലാശാല തയ്യാറാക്കിയ വാക്സിൻ യുകെയിൽ പരീക്ഷിച്ച ഒരു സന്നദ്ധപ്രവർത്തകന് രോഗം ബാധിച്ചതിനെ തുടർന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണം താത്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് സെപ്റ്റംബർ 15 ഓടെയാണ് ഡിസിജിഐ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് പരീക്ഷണം പുനരാരംഭിക്കാൻ അനുമതി നൽകിയത്.