സ്ത്രീകൾക്കെതിരായി മോശം പരാമാർശം നടത്തിയ വിവാദ യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം, മൂന്ന് പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും. ഭാഗ്യലക്ഷ്മിയ്ക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് കോടതിയെ സമീപിച്ചത്.
വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നും ഹർജിക്കാർ വ്യക്തമാക്കുന്നു. എന്നാൽ വിജയ് പി നായർ ഇങ്ങോട്ട് പ്രകോപനപരമായി പെരുമാറുകയായിരുന്നു. അയാളുടെ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ പൊലീസിന് കൈമാറിയിരുന്നെന്നും മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ടുപോയതെന്നും ഹർജിയിൽ പറയുന്നു.
കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും അത് തങ്ങൾക്ക് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാൽ അറസ്റ്റ് തടയണമെന്നുമാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവർ ഹർജിയിൽ ആവശ്യപ്പെടുന്നത്.
ഹൈക്കോടതിയിൽ സമര്‍പ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം മതി തുടർനടപടികളെന്ന നിലപാടിലാണ് പൊലീസ്. ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യ ഹർജിയെ സെഷൻസ് കോടതിയിൽ പൊലീസ് ശക്തമായി എതിർത്തിരുന്നു.