വൈപ്പിൻ: താനൂരിൽ നിന്നും മത്സ്യബന്ധനത്തിനിടെ കാണാതായ സിദ്ധീഖിന്റെ മൃതദേഹം വൈപ്പിനിൽ വളപ്പ് ചാപ്പ കടൽ തീരത്ത് നിന്നും ലഭിച്ചു. ജൂലൈ 28നാണ് മത്സ്യബന്ധനത്തിനിടെ സിദ്ധിഖും, കൂടെയുണ്ടായിരുന്ന നസ്റുദ്ധീനും അപകടത്തിൽ പെട്ടത്.
ഒരാഴ്ച മുൻപാണ് താനൂർ കടപ്പുറത്ത് നിന്നും കാരാട്ട് ഇസ്ഹാക്കിന്റെ ഉടമസ്ഥതയിലുള്ള ജൗഹർ വള്ളത്തിൽ യുവാക്കൾ പൊന്നാനി ഹാർബറിലേക്ക് പോയത് . ഇടയ്ക്ക് വച്ചു കാരിയർ ഫൈബർ വള്ളം മറിഞ്ഞ് തൊഴിലാളികൾ അപകടത്തിൽപ്പെടുകയായിരുന്നു . സിദ്ധിഖിനൊപ്പം കടലിൽ കാണാതായ താനൂർ പാണ്ടാരൻ കടപ്പുറം സ്വദേശി നസ്റുദ്ദീനെ ദിവസങ്ങൾക്ക് മുമ്പ് ജീവനോടെ രക്ഷപ്പെടുത്തി. “കടലിൽ ആണ്ടു പോയ ചെറുതോണിയിൽ നിന്നും ചാടി തങ്ങൾ ഒരുമിച്ചാണ് നീന്തിയതെന്നു രക്ഷപെട്ട നസ്റുദീൻ പറഞ്ഞിരുന്നു . പുലിമുട്ട് വരെ ഞങ്ങൾ ഒരുമിച്ചു നീന്തി. തന്റെ കാലുകൾ തളരുന്നെന്നും നീ നീന്തിക്കൊ ഞാൻ വന്നോളാം എന്നുമായിരുന്നു സിദ്ധീഖ് അവസാനമായി പറഞ്ഞത്”.
മന്ദലാംകുന്ന് ഭാഗത്തെ കടലിൽ നീന്തി വരുന്നത് കണ്ട നാട്ടുകാരാണ് നസറുദ്ദീനെ കരക്കെത്തിച്ചത്. എന്നാൽ സിദ്ധീഖിനെ കണ്ടെത്താൻ കടലിൽ വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ബുധനാഴ്ച രാവിലെയാണ് കൊച്ചി വൈപ്പിൻ തീരത്ത് നിന്നും മൃതദേഹം ലഭിച്ചത്. കൂട്ടായി സ്വദേശിയാണ് മരണപ്പെട്ട സിദ്ദിഖ്.