കര്‍ഷക വിരുദ്ധമായ കാര്‍ഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് സസ്പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും എംപിയുമായ എളമരം കരീമും പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായ കെ കെ രാഗേഷുമുള്‍പ്പെടെയുള്ള എംപിമാരാണ് സമരം നടത്തുന്നത്.
സഭാ നടപടിക്രമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ഏത് കരിനിയമവും പാസാക്കാം എന്ന ബിജെപി സര്‍ക്കാരിന്റെ ഹുങ്കിനെ എതിര്‍ത്തതിനാണ് എംപിമാരെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമമാണിതെന്നും ഈ സസ്പെന്‍ഷന്‍ കൊണ്ടൊന്നും ഒന്നുമില്ലാതാകില്ലെന്നും ഇതൊക്കെയും കര്‍ഷക സമരങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുകയാണ് ചെയ്യുകയെന്നും എളമരം കരീം പ്രതികരിച്ചിരുന്നു. കര്‍ഷകരെയും തൊഴിലാളികളെയും സാധാരണ ജനങ്ങളെയും മറന്നുള്ള ഈ ഭരണത്തിനെതിരെയുള്ള ഒറ്റക്കെട്ടായ പ്രതിഷേധസമരങ്ങളുടെ തുടക്കം മാത്രമാണിതെന്നും കരീം പറഞ്ഞു.
കേരളത്തില് നിന്നുള്ള സിപിഐ എം എംപിമാരായ കെ കെ രാഗേഷ്, എളമരം കരീം, ഡെറിക് ഒബ്രയാന്, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന് ബോറ, ഡോല സെന്, സയ്യീദ് നാസിര് ഹുസൈന് എന്നിവരെയാണ് പുറത്താക്കിയത്.
സസ്പെന്ഡ് ചെയ്യപ്പെട്ട എംപിമാർ സഭയിൽ നിന്ന് പുറത്ത് പോകാൻ തയ്യാറായില്ല. പ്രതിഷേധവുമായി സഭയിൽ തുടർന്നു. ഇതോടെ പലതവണ നിർത്തിവെച്ച രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. സസ്പെന്ഷനിലായ അംഗങ്ങള്ക്ക് വിശദീകരണം നൽകാന് അവസരം നല്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അധ്യക്ഷന് തയ്യാറായില്ല. സര്ക്കാരിന്റെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരിച്ചത്. പാർലമെന്ററി, വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തിയ അംഗങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്.
സമ്മേളന കാലയളവ് കഴിയുന്നത് വരെയാണ് എട്ട് അംഗങ്ങളെ സസ്പെന്റ് ചെയ്തത്. സസ്പെന്റ് ചെയ്യപ്പെട്ട അംഗങ്ങള്ക്ക് സഭയിൽ തുടരാന് അവകാശമില്ല, അവരുടെ സാന്നിധ്യത്തില് സഭയ്ക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്നും വി മുരളീധരന് പറഞ്ഞു. സഭ ഇന്നത്തേക്ക് പിരിഞ്ഞതിന് പിന്നാലെ മറ്റു പ്രതിപക്ഷ എംപിമാര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാർക്കൊപ്പം ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തി.