ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സരിത എസ് നായരുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. പരാതിക്കാരിയും അഭിഭാഷകനും തുടര്‍ച്ചയായി ഹാജരാവാതിരുന്നതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് പരാതിക്കാരിയായ സരിത എസ് നായര്‍ക്ക് ഒരുലക്ഷം രൂപ പിഴയും സുപ്രീംകോടതി ചുമത്തിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെതാണ് വിധി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും എറണാകുളത്തുനിന്നും മത്സരിക്കാനായി സരിത നാമനിര്‍ദേശ പത്രിക നല്‍കിയെങ്കിലും അത് തള്ളുകയാണുണ്ടായത്. ക്രിമിനല്‍ കേസില്‍ പ്രതിയാണെന്നതും രണ്ട് കേസിലും ശിക്ഷാ വിധി വന്നതാണെന്നും ചൂണ്ടിക്കാട്ടിയായരുന്നു പത്രികകള്‍ തള്ളിയത്.
എന്നാല്‍ രാഹുല്‍ മത്സരിച്ച അമേഠി മണ്ഡലത്തില്‍ സരിതയുടെ പത്രിക സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് വയനാട്ടില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ജയം അസാധുവാക്കണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് സരിത സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാല്‍ തുടര്‍നടപടികള്‍ക്കായി സുപ്രീംകോടതി പലവട്ടം കേസ് വിളിച്ചെങ്കിലും പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായില്ല. ഇതോടെയാണ് ഹര്‍ജി തള്ളാനും കോടതിയുടെ സമയം നഷ്ടപ്പെടുത്തിയ പരാതിക്കാരിക്ക് പിഴ ചുമത്താനും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്.











