സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്ത് നടന്നപ്പോള്‍ അതുമായി ബന്ധപ്പെട്ട അന്വേഷണം ഫലപ്രദമായി നടപ്പാക്കണമെന്ന നിലപാടാണ് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചതെന്നും എന്നാല്‍ പിന്നീടന്വേഷണം പാവങ്ങള്‍ക്ക് വീട് കൊടുക്കുന്ന ലൈഫ് പദ്ധതിയെ കുറിച്ചായിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷ കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രതിയായിരിക്കുന്ന ആള്‍ കോടതിയില്‍ കൊടുത്തിരിക്കുന്ന സ്റ്റേറ്റ്മെന്റ് ഇതുവരെ പുറത്തുവിന്നിട്ടില്ല. വിവിധ ഏജന്‍സികളുടെ ചോദ്യം ചെയ്യലിന് ആ പ്രതി ആദ്യം വിധേയമായി. മാസങ്ങള്‍ പിന്നിട്ടു. അതിന് ശേഷം കസ്റ്റഡിയിലുള്ള പ്രതി നല്‍കിയ മൊഴി വിശുദ്ധ വാദമായി എടുക്കാന്‍ സാധാരണനിലക്ക് കഴിയുമോ ?. 164 സ്റ്റേറ്റ്മെന്റിന്റെ വില നേരെ കോടതിയില്‍ പോയി പറയുമ്പോഴാണ് ഉണ്ടാകുന്നത്. ഏത് സാക്ഷിയുടേയും മൊഴിയുടെ ആധികാരികത വരുന്നത് ആദ്യം കൊടുക്കുന്ന സ്റ്റേറ്റ്മെന്റാണ്.ഇവിടെ വിവിധ ഏജന്‍സികള്‍ക്ക് ആദ്യം കൊടുത്ത സ്റ്റേറ്റ്മെന്റുണ്ട്. അത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തല്ലോ!. നമ്മളാരും മൊഴി കണ്ടിട്ടില്ല. തുടക്കം മുതലുള്ള മൊഴിയുണ്ടായപ്പോള്‍, ഏറ്റവുമൊടുവില്‍ ഒരു 164 സ്റ്റേറ്റ്മെന്റ് കൊടുപ്പിച്ചാല്‍ അത് 164 സ്റ്റേറ്റ്മെന്റ് ആണെങ്കില്‍ പോലും അതിന് എത്രമാത്രം വിലയുണ്ടെന്ന് നിയമവിദഗ്ധര്‍ക്ക് അറിയാവുന്നതാണ് ‘-മുഖ്യമന്ത്രി വ്യക്തമാക്കി.
‘ഇതിന്റെ പിന്നില്‍ ചില ഉദ്ദേശമുണ്ടായിരുന്നു. അതിനാണ് സ്പീക്കറെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമം ആരംഭിച്ചത്. അത് കേരളത്തില്‍ നടക്കുന്ന ഒരു പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അതിന്റെ ഭാഗമായി അന്വേഷണ ഏജന്‍സി വഴിവിട്ട് പ്രവര്‍ത്തിച്ചു എന്ന് പറഞ്ഞിട്ടുണ്ട്. അതിന് കൂട്ടുനില്‍ക്കുകയാണ് പ്രതിപക്ഷം.അന്വേഷണ ഏജന്‍സികള്‍ തീര്‍ക്കുന്ന തെറ്റായ കാര്യത്തെ ന്യായീകരിക്കുകയല്ല ചെയ്യേണ്ടത് ‘; മുഖ്യമന്ത്രി പറഞ്ഞു.
സഭാ ടിവി ഒരു നല്ല തുടക്കമാണ്. നല്ലമാതൃകയാണത് സൃഷ്ടിച്ചത്. ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയെ കുറച്ച് കണ്ടത് മോശമായിപ്പോയി. നാഷണല്‍ ദളിത് ലെജിസ്ലേറ്റേഴ്സ് കോണ്‍ഫറന്‍സും മാതൃകാപരമായ രീതിയിലാണ് നടത്തിയത്.
ഇഎംഎസ് പ്രതിപക്ഷ നേതാവും ഭാവ ഹാജി സ്പീക്കറായ സഭയില്‍ താന്‍ ഇരുന്നിട്ടുണ്ട്. അന്ന് പ്രതിപക്ഷ നേതാവ് സംസാരിച്ച് സമയം കഴിയുമ്പോള്‍, അങ്ങേയ്ക്ക് ഇനി എത്ര സമയം വേണമെന്ന് സ്പീക്കര്‍ ചോദിക്കുമായിരുന്നു. 2 മിനിറ്റെന്ന് ഇഎംഎസ് മറുപടി നല്‍കി. ഇത്തരത്തില്‍ സമയക്രമം പാലിക്കുന്ന കാലഘട്ടമുണ്ടായിരുന്നു. ആ സമയക്രമമാണ് നാം പാലിക്കുന്നതെങ്കില്‍ സ്വാഭാവികമായും എല്ലാവരും അത് അംഗീകരിക്കാന്‍ നിര്‍ബന്ധിതമാകുമെന്നും, സമയം ലഭിച്ചില്ല എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.
പ്രതിപക്ഷം പാപ്പരത്തം കൊണ്ടാണ് ഇത്തരം പ്രമേയം കൊണ്ടുവന്നതെന്നും അതിനാല്‍ പൂര്‍ണമായി നിരാകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.