മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസവും നേട്ടമുണ്ടാക്കി. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജോ ബൈഡൻ എത്താനുള്ള സാധ്യത പുതിയ ഉത്തേജക പദ്ധതി ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഉയർത്തിയിരിക്കുന്നത്. ഇതാണ് വിപണി ഉയരാന്‍ കാരണം. സെന്‍സെക്‌സ് 552 പോയിന്റും നിഫ്‌റ്റി 143 പോയിന്റും ഉയര്‍ന്നു. രാവിലെ മുതൽ വിപണിയിൽ മുന്നേറ്റ പ്രവണതയാണ് നിലനിന്നത്.
നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 41,000 പോയിന്റിന് മുകളില്‍ തുടര്‍ന്നു. സെന്‍സെക്‌സ് 41,893 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. നിഫ്‌റ്റി വീണ്ടും 12, 250 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്നു. 11,280 പോയിന്റ് വരെ ഉയര്‍ന്ന നിഫ്‌റ്റി 143 പോയിന്റ് നേട്ടം രേഖപ്പെടുത്തി. 12131 പോയിന്റ് ആണ് ഇന്നത്തെ താഴ്ന്ന നില. നിഫ്‌റ്റി 12263 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 32 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 18 ഓഹരികള്‍ നഷ്‌ടത്തിലായി. ബജാജ് ഫിൻ സെർവ് , റിലയന്‍സ് ഇന്റസ്‌ട്രീസ്, ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ഈ ഓഹരികള്‍ 3 ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.
ബാങ്കിംഗ്, ഐടി ഓഹരികളാണ് ഇന്നും മിച്ച നേട്ടം രേഖപ്പെടുത്തിയത്. നിഫ്‌റ്റി ബാങ്ക്സൂചിക 1.99ശതമാനം ഉയര്‍ന്നു. നിഫ്‌റ്റി ഐടി സൂചിക 1.02 ശതമാനം നേട്ടം രേഖപ്പെടുത്തി.
മാരുതി സുസുക്കി, ഗെയിൽ, ഭാരതി എയർടെൽ, അൾട്രാടെക് സിമൻറ്സ്, ഏഷ്യൻ പെയിൻ്റ്സ് എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. മാരുതി സുസുകി 2.63 ശതമാനം ഇടിഞ്ഞു.