തിരുവനന്തപുരം: ഒന്‍പത് മാസത്തെ ഇടവേളകള്‍ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് ഒരു ഇടവേളയ്ക്കുശേഷം സ്‌കൂളുകളിലെത്തിയത്. കോവിഡ് സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഇത്രയും നാളുകള്‍ക്ക് ശേഷം സ്‌കൂളിലെത്തിയതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികള്‍. കൂടുതല്‍ പേരും രക്ഷിതാക്കള്‍ക്കൊപ്പമാണ് എത്തിയത്. സഹപാഠികളെ കാണാനായതും ഓണ്‍ലൈന് വഴിയല്ലാതെ നേരിട്ട് പഠനം നടത്താന്‍ കഴിയും എന്നതും ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
പൊതുപരീക്ഷ നടക്കുന്ന ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ എന്ന നിലയിലാണ് എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ ബാച്ചുകളായി സ്‌കൂളുകളിലെത്തിക്കുന്നത്. പത്താം ക്ലാസില്‍ 4.25 ലക്ഷം വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയില്‍ 3.84 ലക്ഷവും വി.എച്ച്.എസ്.ഇയില്‍ 28,000 വിദ്യാര്‍ത്ഥികളുമാണ് സ്‌കൂളുകളിലെത്തുക.
സ്‌കൂളുകളില്‍ ഒരേസമയം 50 ശതമാനം കുട്ടികളെ മാത്രമേ അനുവദിക്കാവൂ എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശമുണ്ട്. 10, 12 ക്ലാസുകളില്‍ 300ല്‍ കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരേസമയം 25 ശതമാനം കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ഒരു ബഞ്ചില്‍ ഒരാള്‍ എന്ന രീതിയിലാണ് ക്ലാസ് മുറിയില്‍ ക്രമീകരണം നടത്തിയിരിക്കുന്നത്. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം. വായും മൂക്കും മൂടുന്ന രീതിയില്‍ മാസ്‌ക് ധരിച്ച് മാത്രമേ സ്‌കൂളിലെത്താവൂ, പരമാവധി കുട്ടികള്‍ സാനിറ്റൈസറുമായി എത്തണമെന്നും നിര്‍ദേശിച്ചിരുന്നു.