തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ തടസപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കേന്ദ്ര ഏജന്‍സികളുടെ ഇത്തരം നീക്കം പല പദ്ധതികളുടെയും മുന്നോട്ട് പോക്കിന് വിഘാതമായെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചു. എല്ലാ വീടുകളിലും ഭക്ഷ്യകിറ്റുകള്‍ എത്തിച്ചു. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കി. രോഗവ്യാപനം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു.
ലോക്ഡൗണ്‍ കാലത്ത് 20,000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമായിരുന്നു കേരളം. ക്ഷേമ പെന്‍ഷന്‍ അര്‍ഹരായ എല്ലാവര്‍ക്കും എത്തിച്ചു. ആയിരം രൂപയുടെ സഹായ ധനം നല്‍കി. സുഭിക്ഷ കേരളം ഉള്‍പ്പടെയുള്ള പദ്ധതികള്‍ നടപ്പാക്കി. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നവയായിരുന്നു ഇവയെല്ലാമെന്നും ഗവര്‍ണര്‍ പറഞ്ഞു.
കോവിഡ് പ്രതിസന്ധികാലത്ത് ജോലി സൃഷ്ടിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കി. 11,604 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. സ്വയംപര്യാപ്ത പച്ചക്കറി ഉല്‍പാദനത്തിനുള്ള പദ്ധതികള്‍ നടപ്പാക്കി. കോവിഡ് മരണനിരക്ക് കുറച്ചുകൊണ്ടുവന്ന ഏക സംസ്ഥാനമാണ് കേരളം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അടക്കമുള്ള നിരവധി വെല്ലുവിളികള്‍ ഇനിയും മുന്നിലുണ്ട്. കോവിഡ് വ്യാപനം ഫലപ്രദമായി കുറയ്ക്കാനാകുമെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ടെന്നും ഈ വെല്ലുവിളികള്‍ക്കിടയില്‍ പരമാവധി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
കേരള സര്‍ക്കാര്‍ കോവിഡ് വ്യാപനത്തെ ഫലപ്രദമായി നേരിട്ടുവെന്നും തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് മികച്ച പ്രവര്‍ത്തനമാണ് ആരോഗ്യ, റവന്യൂ, പോലീസ് വിഭാഗങ്ങള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം കൊണ്ടുവന്ന് പാസാക്കി. കഴിഞ്ഞ ജനവരിയില്‍ തന്നെ കണ്‍ട്രോള്‍ റൂമും വാര്‍ റൂമും തുറന്നു കോവിഡിന് എതിരായ പോരാട്ടം തുടങ്ങി. ടെസ്റ്റിംഗിന് കൃത്യമായി എല്ലാ ജില്ലകളിലും സജ്ജീകരിച്ചു.
ദിശ ഹെല്‍പ് ലൈനുകള്‍ തുറന്നു. ക്വാറന്റൈനിലുള്ളവര്‍ക്കും, ചികിത്സയിലുള്ളവര്‍ക്കും, അതിഥി തൊഴിലാളികള്‍ക്കും, മുതിര്‍ന്ന പൗരന്‍മാര്‍ക്കും, അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്കും കൃത്യമായ പിന്തുണ നല്‍കി. സന്നദ്ധ പ്രവര്‍ത്തകര്‍ എല്ലാതരത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി. ആശ, അങ്കണവാടി പ്രവര്‍ത്തകരുടെ സേവനം അതുല്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോവിഡ് മൂലം ഉള്ള സാമ്പത്തിക മാന്ദ്യം നേരിടാന്‍ ഉള്ള കേന്ദ്ര സഹായം പോരെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാന്‍ ഇനിയും 2023 വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. കടമെടുപ്പ് പരിധി കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. പ്രതിസന്ധി കാലത്ത് ഇത്തരത്തില്‍ ആശയക്കുഴപ്പങ്ങളുണ്ടാകുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്.