തൃശൂര്‍: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം ദുഃഖകരമെന്ന് മുഖ്യമന്ത്രി. കുട്ടികള്‍ക്ക് വീട് വെച്ച് നല്‍കും. വിദ്യാഭ്യാസ ചെലവ് ഉള്‍പ്പെടെ പൂര്‍ണ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീടുവച്ചു നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ദമ്പതിമാര്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ പൊലീസിന്റെ വീഴ്ചയെക്കുറിച്ച് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ഡിജിപി ലോകനാഥ് ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം റൂറല്‍ എസ്പിയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചു. തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കിടെയാണ് രാജനും ഭാര്യയും ദേഹത്ത് തീകൊളുത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാജന് പിന്നാലെ ഭാര്യ അമ്ബിളിയും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസ് ഇടപെട്ടതോടെയാണ് തീ കൊളുത്തേണ്ടി വന്നതെന്നും മരിക്കുന്നതിന് മുന്‍പായി രാജന്‍ മൊഴി നല്‍കിയിരുന്നു. രാജന്റെയും അമ്ബിളിയുടെയും മരണത്തിന് കാരണം പൊലീസാണെന്ന് മക്കള്‍ ആരോപിച്ചിരുന്നു. രാജന്റെ മൃതദേഹം അടക്കം ചെയ്യുന്നത് പൊലീസ് തടയാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഒഴിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി അറിഞ്ഞാണ് പൊലീസ് ഒഴിപ്പിക്കാനായി എത്തിയതെന്നാണ് മക്കളായ രഞ്ജിത്തിന്റെയും രാഹുലിന്റെയും ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.











