കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ചന്ദ്രികാ ദിനപ്രതത്തിന് നല്‍കിയ നാലരക്കോടി രൂപയുടെ സാമ്പത്തിക ഉറവിടം എവിടെ നിന്നെന്ന ചോദ്യവുമായി ഹൈക്കോടതി. മുസ്ലിം ലീഗ് നേതാവും മുന്‍മന്ത്രിയുമായ വി. കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി ഇക്കാര്യം ഉന്നയിച്ചത്.
ഇബ്രാഹിംകുഞ്ഞ് കള്ളപ്പണം വെളുപ്പിക്കാന്‍ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്‌തെന്നാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ പറഞ്ഞത്. ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലേക്ക് 10 കോടി മാറ്റിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.ഇബ്രാഹിം കുഞ്ഞ് റോഡ് ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്നുവെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. റോഡ് ഫണ്ട് ബോര്‍ഡില്‍ നിന്നാണ് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന് പണം അനുവദിച്ചത്. ഫണ്ടിംഗ് ഏജന്‍സിയായ റോഡ് ഫണ്ട് ബോര്‍ഡിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിയാനാകില്ലെന്നും വിജിലന്‍ കോടതിയില്‍ വ്യക്തമാക്കി. ഇബ്രാഹിംകുഞ്ഞായിരുന്നു മുസ്ലിം പബ്ലിഷിംഗ് ഹൗസിന്റെ ഡയറക്ടര്‍. ചന്ദ്രികയുടെ അച്ചടി കേന്ദ്രമായ മുസ്ലിം പബ്ലിഷിംഗ് ഹൗസിന് നാലരക്കോടി രൂപ നല്‍കിയെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്.
കേസില്‍ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചന്ദ്രികാ ദിനപത്രത്തിന് നല്‍കിയ തുകയെക്കുറിച്ച് കൃത്യമായി പറയുന്നുണ്ടെന്നും കോടതി വാദം കേള്‍ക്കലിനിടെ വ്യക്തമാക്കി. എന്നാല്‍ ഇതേതുടര്‍ന്ന് കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുണ്ടെന്ന് ഇബ്രാഹിംകുഞ്ഞിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വീണ്ടും വാദം തുടരും.