പാലാരിവട്ടം പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ കണ്ണടച്ചാലും മലയാളികൾ മാപ്പ് കൊടുക്കില്ലെന്ന് എ.എ റഹിം.
പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങി. 47.70കോടി രൂപ ചിലവിട്ട് പണിത പാലം. ജനങ്ങളുടെ പണം. ഉമ്മൻചാണ്ടിയും ഇബ്രാഹിം കുഞ്ഞും സംഘവും നടത്തിയ പകൽ കൊള്ള.ഉദ്‌ഘാടനം ചെയ്ത് രണ്ട് വർഷം കഴിയുമ്പോൾ പൊളിഞ്ഞു വീഴുന്നുവെന്നും പറഞ്ഞു.
മരടിലെ ഫ്ലാറ്റുകൾ പൊളിഞ്ഞു വീഴുന്നത് പകർത്താൻ മലയാള മാധ്യമങ്ങൾ ഒരുക്കിയ വിപുലമായ സന്നാഹമുണ്ട്. പാലാരിവട്ടത്ത് മാധ്യമങ്ങൾ കണ്ണടയ്ക്കുന്നത് എന്തു കൊണ്ട്?
എക്കാലവും യുഡിഎഫ് അധികാരത്തിൽ വരുന്നത് കട്ട് മുടിക്കാനാണ്.പക്ഷേ, പാലാരിവട്ടം അതുക്കും മേലെയാണ്. അഴിമതി, കുംഭകോണം എന്നീ വാക്കുകൾക്കും അപ്പുറത്തു പുതിയ പദം തേടണം. ക്ളീഷെ വാക്കുകൾ കൊണ്ട് അടയാളപ്പെടുത്താൻ കഴിയാത്ത വിധം പാലാരിവട്ടം പകൽ കൊള്ള ചരിത്രത്തിൽ ഇന്നോളമുള്ള എല്ലാ യുഡിഎഫ് അഴിമതികൾക്കും ‘മേൽപ്പാലമായി’ നിൽക്കുന്നു.
രാജ്യത്ത് തന്നെ ഇത്തരം ഒരനുഭവം മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ല.അത്രയേറെ വാർത്താ പ്രാധാന്യമുള്ള പാലാരിവട്ടത്ത് മലയാള മാധ്യമങ്ങൾ വേണ്ടത്ര ക്യാമറ തിരിക്കാത്തത് എന്ത് കൊണ്ട്?
മാപ്പില്ലാത്ത കൊള്ള നടത്തിയ യുഡിഎഫ് നേതാക്കളും ഉദ്യോഗസ്ഥരും, കരാറുകരും ശിക്ഷിക്കപ്പെടണം. എത്രയും വേഗം വേണം. പാലം പൊളിഞ്ഞ വേഗതയിൽ വിചാരണ പൂർത്തിയാക്കി പ്രതികളെ ശിക്ഷിക്കണം. പൊളിക്കാനും പുതിയ പാലം പണിയാനും തുക ഉമ്മൻ ചാണ്ടിയിൽ നിന്നും ഇബ്രാഹിം കുഞ്ഞിൽ നിന്നും മറ്റ് പ്രതികളിൽ നിന്നും ഈടാക്കണം.ഇബ്രാഹിം കുഞ്ഞ് എം എൽ എ സ്ഥാനം രാജി വയ്ക്കണമെന്നും റഹിം ആവശ്യപ്പെട്ടു.