Web Desk
ചെന്നെെ: കൊവിഡിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ 17,701 തമിഴ്നാട് സ്വദേശികളെ നാട്ടിലെത്തിച്ചതായി കേന്ദ്രം മദ്രാസ് ഹെെക്കോടതിയെ അറിയിച്ചു. 50 ഫ്ലെെറ്റുകളിലായാണ് ഇവരെ തിരികെയെത്തിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതോടെ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന തമിഴ്നാട്ടുകാരെ തിരികെ കൊണ്ടുവരുന്നതിനായി ഡിഎംകെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരുന്നു. സ്വദേശത്തേക്ക് മടങ്ങുന്നതിനായി വിവധ രാജ്യങ്ങളില്‍ നിന്നുളള 45,242 തമിഴ്നാട് സ്വദേശികളുടെ അപേക്ഷകള്‍ ലഭിച്ചതായും മന്ത്രാലയം അറിയിച്ചു.
ഇതുമായി സബന്ധിച്ച വാദം കേള്‍ക്കല്‍ ജൂണ്‍ 29 ലേക്ക് മാറ്റി. ജസ്റ്റിസുമാരായ ആര്‍, സുബ്ബയ്യ, കൃഷ്ണൻ രാമസ്വാമി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാദം കേള്‍ക്കല്‍ മാറ്റിവെച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങുന്നതിനായി 4,87,303 ഇന്ത്യൻ പൗരന്മാരില്‍ നിന്ന് ലഭിച്ച അപേക്ഷയില്‍ 2,63,187 പേരെ നാട്ടിലെത്തിച്ചതായും മന്ത്രാലയം വ്യക്തമാക്കി. മൊത്തം 1,248 വിമാനങ്ങളിലാണ് ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിച്ചത്. നാട്ടിലേക്ക് മടങ്ങുന്നതിനായി ഇന്ത്യൻ എംബസികളില്‍ രജിസ്റ്റര്‍ ചെയ്ത ആളുകളുടെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു.