കോവിഡ് മാറാൻ തങ്ങളുടെ കടയിലെ ഹെർബൽ മൈസൂർപാക്ക് കഴിച്ചാൽ മതിയെന്ന് പരസ്യം പ്രചരിപ്പിച്ച ബേക്കറി അടച്ചുപൂട്ടി അധികൃതർ. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. നെല്ലായ് ലാ സ്വീറ്റ് ബേക്കറിക്കടയാണ് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം അടപ്പിച്ചത്.
ഹെര്‍ബല്‍ മൈസൂര്‍ പാക് കഴിച്ചാല്‍ കോവിഡ് മാറുമെന്നായിരുന്നു ബേക്കറിയുടെ പരസ്യം. സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യം വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. നിറയെ ഔഷധ ഗുണമുള്ള ഈ പലഹാരം കഴിഞ്ഞ മൂന്ന് മാസമായി കോവിഡ് രോഗികൾക്കും അവരുടെ വീട്ടുകാർക്കും വിതരണം ചെയ്യാറുണ്ടെന്നും ഇത് ഫലപ്രദമാണെന്നുമായിരുന്നു കട ഉടമയുടെ അവകാശവാദം.
സിദ്ധ വൈദ്യനായ മുത്തച്ഛനുണ്ടാക്കിയിരുന്ന ലേഹ്യമാണ് താന്‍ പലഹാര രൂപത്തില്‍ വിറ്റതെന്നും, ലേഹ്യമായി വിൽക്കാൻ പ്രത്യേകം ലൈസൻസ് ആവശ്യമായതിനാലാണ് ഇങ്ങനെ ചെയ്തതെന്നും കടയുടമ പറയുന്നു. 50 പ്രമേഹ രോഗികൾക്ക് താൻ ഈ പലഹാരം നൽകിയിട്ടുണ്ടെന്നും ആർക്കും പാർശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഇയാൾ കൂട്ടിച്ചേർത്തു.
ആരോഗ്യ വകുപ്പിലേയും ഭക്ഷ്യ സുരക്ഷ വിഭാഗത്തിലേയും ഉദ്യോഗസ്ഥർ കടയിലെത്തിയാണ് പരിശോധന നടത്തിയത്. കട സീൽ ചെയ്തതായും കടയുടമ അവകാശപ്പെടുന്ന ഔഷധ മൈസൂർ പാക്കും അത് നിർമിക്കാനുപയോഗിച്ച സാധനങ്ങളും പിടിച്ചെടുത്തതായും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.