ജോസഫ് മാളിയേക്കന്‍
മനുഷ്യ കുലത്തിനായി കാവല്‍ നില്‍ക്കുന്ന കാരുണ്യത്തിന്റെ മാലാഖമാരെ ഇത്ര കണ്ടു പ്രശംസിച്ച, തലയിലേറ്റിയ മറ്റൊരു കാലമില്ല. സ്വന്തം ജീവന്‍ പണയം വെച്ചു അന്യ ജീവനുകളെ കൈ വെള്ളയില്‍ കാത്തു സൂക്ഷിച്ചവരെ പോരാളികളായി അംഗീകരിച്ച നാളുകള്‍. അതുകൊണ്ട് തന്നെ പാത്രം കൊട്ടിയും, പുഷ്പ വൃഷ്ടി നടത്തിയും, മെഴുകുതിരി തെളിച്ചും നന്ദിയും കടപ്പാടുമാറിയിക്കാന്‍ രാജ്യം മുഴുവന്‍ മത്സരിക്കുകയായിരുന്നു. പക്ഷെ ആ മുന്നണി പോരാളികളെ പിന്നില്‍ നിന്നു കുത്തിയ ചരിത്രമെ ഉണ്ടായിട്ടുള്ളു…അത് ഈ കൊറോണ കാലത്തും ആവര്‍ത്തിക്കപ്പെട്ടു.
ലോക മെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ വെറും സര്‍ജിക്കല്‍ മാസ്‌ക്ക് മാത്രം ധരിച്ചുകൊണ്ടാണ് തുടക്കത്തില്‍ കൊറോണ ബാധിതരായ രോഗികളെ പരിചരിച്ചു തുടങ്ങിയത്. സങ്കീര്‍ണതകളും അനിശ്ചിതത്വവും ഏറിയപ്പോള്‍ പലരും പകച്ചുപോയി. വിദേശ രാജ്യങ്ങളില്‍ താമസിച്ചിരുന്ന തുടക്കകാരും ഗര്‍ഭിണികളും ഉള്‍പ്പെടെ നിരവധിപേര്‍ തിരിച്ചു പോക്കിനൊരുങ്ങുമ്പോള്‍ യാതൊരു വിധ മുന്നൊരുക്കവും ഇല്ലാതെയാണ് കേന്ദ്ര ഗവണ്മെന്റ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ആ അടച്ചുപൂട്ടല്‍ നിരവധി നഴ്സുമാരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു. ചികിത്സയും താമസവും ഭക്ഷണവും കിട്ടാതെ പലരും ദുരിതത്തിലായി.
ഗള്‍ഫ് രാജ്യങ്ങളിലും ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിലും വൈറസ് ബാധ പടര്‍ന്നുപിടിച്ചപ്പോള്‍ യാതൊരു സുരക്ഷ മുന്‍കരുതലും ഇല്ലാതെ അവര്‍ വൈറസിനോട് പോരടിച്ചു. യുദ്ധമുഖത്തു ഒറ്റപ്പെട്ടുപോകുന്ന ആയുധം നഷ്ട്ടപെട്ട സൈനികന്റെ അവസ്ഥ. കോവിഡ് ഭീതി പടരാന്‍ തുടങ്ങിയ നാളുകളില്‍ നേഴ്സുമാര്‍ ആവശ്യപ്പെട്ടിട്ടും വേണ്ട സംവിധാനങ്ങള്‍ ഒരുക്കാന്‍ മിക്ക ഹോസ്പിറ്റല്‍ അധികൃതരും തയ്യാറായില്ല എന്ന് രാജ്യത്തിന്റെ പലയിടത്തു നിന്നും കേട്ടറിഞ്ഞു. പോര്‍മുഖത്ത് പലര്‍ക്കും പണിമുടക്കേണ്ട അവസ്ഥ ഉണ്ടായി.
കോവിഡ് പോലെ ഒരു മഹാമാരിയുടെ കാലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കു രോഗം വരും എന്നത് സ്വാഭാവികമാണ്. പക്ഷേ രോഗിയെ പരിചരിക്കുന്നവര്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കേണ്ടത് ആശുപത്രിയാണ്. എന്നാല്‍ മുംബൈയിലെ സ്വകാര്യ ഹോസ്പിറ്റലുകളില്‍ ബഹുഭൂരിഭാഗവും തങ്ങളുടെ ലാഭം നോക്കുന്നതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മതിയായ പി. പി. ഇ കിറ്റുകളോ മറ്റു സൗകര്യങ്ങളോ നല്‍കിയില്ല. ഇതിന്റെ പരിണിത ഫലമെന്നോണം സൗത്ത് ബോംബയിലെ വോക്ക് ഹാര്‍ട്ട് ഹോസ്പിറ്റലില്‍ നാല്പതിലധികം നഴ്സുമാര്‍ക്ക് ഒരുമിച്ചു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
നഗരത്തിലെ സ്വകാര്യ ഹോസ്പിറ്റല്‍ മാനേജ്മെന്റിന്റെ ഗുരുതരമായ അനാസ്ഥയുടെയും മനുഷ്യത്വ രാഹിത്യത്തിന്റെയും ഭാഗമായാണ് വലിയൊരു സംഖ്യ നഴ്സുമാര്‍ക്ക് കോവിഡ് ബാധ ഉണ്ടായതെന്നതില്‍ സംശയമില്ല. രോഗബാധിതരായവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കാന്‍പോലും പലരും തയ്യാറായില്ല. കൊറോണ പ്രതിരോധത്തില്‍ ലോകത്തിനു മാതൃകയായ കേരളം പോലും താമസ സ്ഥലത്തു നിന്നും നഴ്സുമാരെ ഇറക്കി വിട്ട കഠിന ഹൃദയരുടെ നാടായി മാറി. ലോകമെമ്പാടുമുള്ള നഴ്സുമാരുടെ നരക ജീവിതം മൊബൈല്‍ സ്‌ക്രീനില്‍ മാത്രം ലോകം കാണുകയായിരുന്നു.
300 ല്‍ അധികം നഴ്സുമാരാണ് കൊല്‍ക്കത്തയിലെ വിവിധ ആശുപത്രികളില്‍ നിന്നായി ഏപ്രില്‍ മെയ് മാസങ്ങളില്‍ രാജിവെച്ചത്. മൂന്നു വര്‍ഷത്തിലേറെ പ്രവര്‍ത്തി പരിചയമുണ്ടായിട്ടും 10000 രൂപയ്ക്ക് ജീവന്‍ പണയം വച്ചു പണിയെടുക്കാന്‍ തയ്യാറാകാതെ പലരും അവരവരുടെ നാട്ടിലേക്ക് മടങ്ങി. ഭീമമായ ഫീസ് കൊടുത്തു പഠിച്ച ലോണിന്റെ ഭാരം പലരുടെയും ചുമലില്‍ ഇപ്പോഴുമുണ്ട്. ഈ നിസ്സഹായ അവസ്ഥയെ ആണ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് മുതലെടുക്കുന്നത്. 1976 ലെ നിയമപ്രകാരം ബോണ്ടഡ് ലേബര്‍ എന്ന അടിമ വ്യവസ്ഥ നിയമം മൂലം നിരോധിച്ചിട്ടും മറ്റു പലവിധത്തില്‍ ഇപ്പോഴും അത് നഴ്സിങ് മേഖലയില്‍ തുടരുന്നുണ്ട്.
ഒരു നഴ്സിന് ഇത്ര രോഗി എന്ന നിലയ്ക്ക് നിശ്ചയിക്കപ്പെടുമ്പോഴും ദിവസവും 14 മണിക്കൂര്‍ വരെ നീളുന്നതാണ് അവരുടെ ജോലി സമയം. മൂന്നു ഷിഫ്റ്റ് ജോലി, മാസത്തില്‍ ഏഴു ദിവസം മാത്രം നൈറ്റ് ഷിഫ്റ്റ്, എട്ടുമണിക്കൂര്‍ മാത്രം ജോലി, അധികം ജോലിക്ക് അധിക ശമ്പളം ഇതെല്ലാം നഴ്സിങ് ജീവനക്കാരെ സംബന്ധിച്ച് വെറും സ്വപനങ്ങള്‍ മാത്രമാണ്. ഈ തരത്തില്‍ മുതലെടുപ്പ് നടത്തിയിട്ടും നഴ്സുമാര്‍ക്ക് പ്രതിമാസം 20,000 രൂപ ശമ്പളം നല്‍കണമെന്ന 2018 ലെ സുപ്രീം കോടതി നിര്‍ദേശത്തെ ഇന്ത്യയിലെ സ്വകാര്യ മേഖല പരിഗണിക്കുന്നതേയില്ല.
ഇന്ന് ലോകമാകെ ഇവരെ വാഴ്ത്തുന്നു, അവരുടെ സേവനത്തെ പുകഴ്ത്തുന്നു. എന്നാല്‍ അവരുടെ നിലനില്‍പ്പിനും അന്തസ്സിനെക്കുറിച്ചും ചോദ്യമുയരുമ്പോള്‍ അവര്‍ക്കെതിരെ തിരിയുന്നതാണ് പതിവ്.
നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ 5,000 മുതല്‍ 15,000 രൂപ വരെ ശമ്പളത്തില്‍ കരാര്‍ പ്രകാരം നഴ്‌സുമാരെ നിയമിക്കുന്നത്. ഇത് സര്‍ക്കാര്‍ നഴ്സിന്റെ പ്രാരംഭ ശമ്പളത്തേക്കാള്‍ വളരെ കുറവാണ്. അതായത് സര്‍ക്കാര്‍ പോലും നഴ്സുമാരുടെ നിയമനം, ശമ്പളം നല്‍കല്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ മാനദണ്ഡങ്ങളും ലംഘിക്കുന്നു.
ഡല്‍ഹി സര്‍ക്കാര്‍ നിരവധി നഴ്‌സുമാരെ കുറഞ്ഞ വേതനത്തില്‍ താല്‍ക്കാലിക തസ്തികകളില്‍ നിയോഗിച്ചിരുന്നു. എന്നാല്‍ ജൂലൈയില്‍ യോഗ്യത രേഖകള്‍ സംബന്ധിച്ചു സംശയം പ്രകടിപ്പിച്ച സര്‍ക്കാര്‍ നിരവധിപേരെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയുണ്ടായി. കൊറോണ യുദ്ധ ഭൂമിയില്‍ സര്‍ക്കാര്‍പോലും ഇവര്‍ക്കൊപ്പമല്ല എന്നത് ഇതില്‍ നിന്നും വ്യക്തമാണ്. നിലനില്‍പ്പിനായി മാലാഖമാര്‍ ചെയ്യുന്ന സമരത്തോട് മുഖം തിരിക്കുന്നത് നെറികേടാണ് എന്ന് ഇന്നല്ലെങ്കില്‍, പിന്നെ എപ്പോഴാണ് തിരിച്ചറിയുന്നത്?