ഐക്യരാഷ്ട്രസഭയുടെ ഉന്നതതല രാഷ്ടീയ സമ്മേളനത്തില്‍ നീതി ആയോഗ് ഇന്ത്യയുടെ രണ്ടാമത് സന്നദ്ധ ദേശീയ അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ രീതിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ നിതി ആയോഗ് ഉപാധ്യക്ഷൻ ഡോ രാജീവ് കുമാറാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
‘നടപടികളുടെ ഒരു ദശാബ്ദം; സുസ്ഥിര വികസന ലക്ഷ്യങ്ങൾ ആഗോള തലത്തിൽ നിന്നും പ്രാദേശിക തലത്തിലേക്ക്’ എന്ന് പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ട് നിതി ആയോഗ് ഉപാധ്യക്ഷൻ ഡോ രാജീവ് കുമാർ, നിതി ആയോഗ് അംഗം ഡോ വി. കെ പോൾ, നിതി ആയോഗ് സിഇഒ ശ്രീ അമിതാബ് കാന്ത്, സുസ്ഥിര വികസന ലക്ഷ്യങ്ങളെപ്പറ്റിയുള്ള നീതി ആയോഗ് ഉപദേശക ശ്രീമതി സന്യുക്ത സമദ്ധർ എന്നിവർ ചേർന്ന് പുറത്തിറക്കി.
ബഹുമുഖതലങ്ങളിലെ ദാരിദ്ര്യം കുറയ്ക്കൽ, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കൽ, വൈദ്യുതി, ശുദ്ധ പാചക ഇന്ധനം, ശുചിത്വം എന്നിവ എല്ലാവര്ക്കും ലഭ്യമാക്കൽ, എന്നീ മേഖലകളിൽ ഇന്ത്യ കൈവരിച്ച അത്ഭുതാവഹമായ പുരോഗതി, ഡോ രാജീവ് കുമാർ എടുത്തു പറഞ്ഞു. അഞ്ഞൂറ് ദശലക്ഷം പൗരന്മാരെ ഉൾക്കൊള്ളിച്ചുകൊണ്ട് നടപ്പാക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് രാജ്യം നേതൃത്വം നൽകുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, “സമൂഹത്തെ മുഴുവനായി” ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു രീതിയാണ് ഇക്കൊല്ലത്തെ റിപ്പോര്‍ട്ടില്‍ സ്വീകരിച്ചത്. 2017 ലാണ് നിതി ആയോഗ് ഇന്ത്യയുടെ ആദ്യ സന്നദ്ധ ദേശീയ അവലോകന റിപ്പോര്‍ട്ട് ഐക്യരാഷ്ട്രസഭയില്‍ സമര്‍പ്പിച്ചത്.



















