ഗള്‍ഫ് ഇന്ത്യന്‍സ്.കോം
അന്വേഷണം പൂര്‍ത്തിയാവാത്ത കേസ്സുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന മൊഴി വാര്‍ത്തയാവുന്നത് ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്ന ഹൈക്കോടതി ഉത്തരവ് തങ്ങള്‍ക്ക് ബാധകമല്ലെന്ന് കേരളത്തിലെ ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ നിശ്ചയിച്ച മട്ടാണ്. മൊഴികള്‍ വാര്‍ത്തയാവുന്ന ഏര്‍പ്പാട് തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ജസ്റ്റിസ് പിവി കുഞ്ഞുകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി ഒരാഴ്ച കഴിഞ്ഞെങ്കിലും മാധ്യമങ്ങളില്‍ നിറയുന്ന തലക്കെട്ടുകള്‍ നല്‍കുന്ന സൂചന അതാണ്.
‘സ്വപ്ന ഇഡി’-ക്കു നല്‍കിയ മൊഴി ‘ശിവശങ്കരന്‍ കസ്റ്റംസിനു നല്‍കിയ’ മൊഴി തുടങ്ങി സ്വര്‍ണ്ണക്കടത്തു കേസ്സുമായി ബന്ധപ്പെട്ട എല്ലാ തലക്കെട്ടുകളും ഇപ്പോഴും മൊഴികളില്‍ അഭിരമിക്കുന്നതില്‍ ഒരു കുറവുമില്ല. ബ്രേക്കിംഗും, അല്ലാത്തതുമായ വാര്‍ത്തയായി മൊഴികള്‍ നിരന്തരം ആവര്‍ത്തിക്കുന്ന പരിപാടിക്ക് മൊഴി ചൊല്ലാന്‍ മാധ്യമങ്ങള്‍ തല്‍ക്കാലം തയ്യാറല്ല എന്നാണ് ഹൈക്കോടതി ഉത്തരവ് വന്നതിനു ശേഷമുള്ള ഒരാഴ്ചത്തെ അനുഭവം.
തെളിവു നിയമത്തിലെ 24-ാം വകുപ്പ് എങ്കിലും പത്രാധിപന്മാര്‍ വായിക്കണമെന്നു ബഹുമാനപ്പെട്ട കോടതി പറയുകയുണ്ടായി. പോലീസ് കസ്റ്റഡിയില്‍ വച്ച് നല്‍കുന്ന മൊഴിക്ക് നിയമപരമായ ഒരു സാധുതയും ഇല്ലെന്നു വ്യക്തമാക്കുന്നതാണ് 24-ാം വകുപ്പ്. ഭീഷണി, പ്രലോഭനം, വാഗ്ദാനം തുടങ്ങിയ പല സ്വാധീനങ്ങള്‍ക്കും കസ്റ്റഡിയില്‍ ഉള്ള പ്രതി വശംവദനാവുന്നതിനുള്ള സാഹചര്യം കണക്കിലെടുത്താണ് നിയമപരമായ ഇത്തരം ഒരു പരിരക്ഷ ഉറപ്പാക്കിയിട്ടുള്ളത്. ചുരുക്കത്തില്‍ നിയമപരമായ ഒരു വിലയുമില്ലാത്ത മൊഴികളുടെ ബലത്തില്‍ നടക്കുന്ന മാധ്യമ വിചാരണയാണ് ജസ്റ്റിസ് കുഞ്ഞുകൃഷ്ണന്റെ രൂക്ഷ വിമര്‍ശനത്തിന്റെ അടിസ്ഥാനം. മൊഴികള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ മാത്രമല്ല അവ പുറത്തുവിടുന്ന അന്വേഷണ ഉദ്യോഗസ്ഥരും തുല്യമായ കുറ്റമാണ് ചെയ്യുന്നതെന്ന് കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.
സ്വര്‍ണ്ണക്കടത്തു കേസ്സുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ മാധ്യമ വിചാരണ അരങ്ങു തകര്‍ക്കുന്നതെങ്കില്‍ സുശാന്ത് സിംഗ് എന്ന സിനിമാ നടന്റെ മരണമാണ് മാധ്യമ വിചാരണയെ ദേശീയതലത്തില്‍ ഉച്ചസ്ഥായിയില്‍ എത്തിച്ചത്. റിയ ചക്രവര്‍ത്തി എന്ന നടിയും സിനിമ മേഖലയിലെ മയക്കു മരുന്ന് ഉപയോഗവും ആയിരുന്നു സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മാധ്യമ വിചാരണയുടെ വിഷയങ്ങള്‍. ഒരു തെളിവുമില്ലാത്ത ഊഹാപോഹങ്ങളാണ് മയക്കുമരുന്നിനെ പറ്റിയുള്ള വിവരണങ്ങളില്‍ നിറഞ്ഞു നിന്നതെന്നു റിയ ചക്രവര്‍ത്തിക്ക് ജാമ്യം കൊടുത്ത ഹൈക്കോടതി വിധി സംശയലേശമന്യെ വ്യക്തമാക്കുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസ്സുകളില്‍ കോടതികളില്‍ നിന്നും വന്ന ഇതുവരെയുള്ള വിധികളും നല്‍കുന്ന സൂചന ഊഹാപോഹങ്ങളുടെ പെരുമഴയ വാര്‍ത്തകളായി മാധ്യമങ്ങളില്‍ നിറയുന്നു എന്നാണ്.
ഇതിനിടെ സ്വന്തം മൊഴി ഒരുനോക്കു കാണാന്‍ അവസരം ലഭിക്കുന്നില്ലെന്ന സ്വപ്നയുടെ ബ്രേക്കിംഗ് അല്ലാത്ത പരാതിയില്‍ കോടതിയുടെ തീര്‍പ്പ് എന്താവുമെന്ന് ഇനിയും തീര്‍ച്ചയില്ലാത്ത സാഹചര്യത്തില്‍ മൊഴി വാര്‍ത്തകളുടെ തള്ളിക്കയറ്റം അവസാനിക്കുമെന്നു പറയാനാവില്ല. മൊഴികളില്‍ തെളിയുന്ന രാജ്യദ്രോഹത്തിന്റെ പൊട്ടും പൊടിയും ഒരോന്നായി ശേഖരിക്കുന്നതിന്റെ തിരക്കില്‍ സദാ വ്യാപൃതരാവുമ്പോഴും ഞെട്ടിപ്പിക്കുന്ന മറ്റൊരു കണ്ടുപിടുത്തവും മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രം ഇന്നു നടത്തിയിട്ടുണ്ട്. ഇന്ത്യയും, യുഎഇ-യും തമ്മിലുളള നയന്ത്രബന്ധം തകര്‍ക്കുവാന്‍ ശ്രമിക്കുന്നതിന്റെ സംഭ്രമജനകമായ വിവരമാണ് ലേഖകന്‍ കണ്ടെത്തി അവതരിപ്പിക്കുന്നത്. സ്വര്‍ണ്ണക്കടത്തു കേസ്സിലെ പ്രതികള്‍ ബോധപൂര്‍വം അതിനുള്ള ശ്രമം നടത്തിയെന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. സ്വര്‍ണ്ണം കടത്തിയതു പോലും നയതന്ത്രബന്ധം തകര്‍ക്കാനുള്ള തന്ത്രപരമായ ഗൂഢാലോചനയെന്നു സംശയിച്ചാല്‍ അത്ഭുതപ്പെടാനില്ല എന്ന് ഈ വാര്‍ത്ത വായിച്ചാല്‍ തോന്നിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.
തിരുവനന്തപുരത്തെ യുഎഇ-കൗണ്‍സിലേറ്റിലെ ഉദ്യോഗസ്ഥരാണ് (അറബി) കടത്തിന്റെ ഉത്തരവാദികള്‍ എന്നു ദേശവാസികളായ പ്രതികള്‍ ഒരേ ഭാഷയില്‍ പറയുന്നതാണ് നയതന്ത്രബന്ധം അട്ടിമറിക്കാനുള്ള ശ്രമത്തിനുള്ള തെളിവായി ലേഖകള്‍ കണ്ടെത്തിയ രഹസ്യം. മൊഴി വാര്‍ത്തകളുടെ അതിപ്രസരത്തിന്റെ ബോറടി ഒഴിവാക്കാന്‍ സംഭ്രമജനകമായ ഇത്തരം ഐറ്റങ്ങളും തീര്‍ച്ചയായും ഉണ്ടാവണം. ഒരേ അച്ചിലുള്ള വാര്‍ത്തകളാണെങ്കിലും ഒരു വെറൈറ്റി ആരാണ് ഇഷ്ടപ്പെടാത്തത്.
.