ഐ പി എൽ സൂപ്പർ സൺഡേയിലെ മുംബൈ ഇന്ത്യൻസ്-കിംഗ്സ് ഇലവൻ പഞ്ചാബ് മത്സരം സൂപ്പർ ഓവറിലും സമനിയിലായി. രണ്ടാം സൂപ്പർ ഓവറിൽ പഞ്ചാബ് വിജയം പിടിച്ചെടുത്തു. മുംബൈയുടെ വിജയക്കുതിപ്പിന് തടയിടാനും പഞ്ചാബിനായി. ഇന്ന് നടന്ന കൊൽക്കത്ത-ഹൈദരാബാദ് മത്സരവും സൂപ്പർ ഓവറിലാണ് അവസാനിച്ചത്.
സ്കോർ:
മുംബൈ 176/6(20)
പഞ്ചാബ് 176/6 (20)
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്കായി ഡി കോക്കും(43 പന്തിൽ 53) ക്രുനാൽ പാണ്ഡ്യയും(30 പന്തിൽ 34) മികച്ച പ്രകടനം കാഴ്ചവച്ചു. അവസാന ഓവറുകളിൽ കത്തിക്കയറിയ പൊള്ളാർഡും(12 ബോളിൽ 34) കോർട്ടർനൈലും(12 ബോളിൽ 24) ചേർന്ന് മികച്ച സ്കോറിൽ എത്തിച്ചു.
177 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിനായി നായകൻ കെ എൽ രാഹുൽ മിന്നുന്ന ഫോം തുടർന്നു. 18-ാം ഓവറിൽ ബുംറ മനോഹരമായ യോർക്കറിലൂടെ രാഹുലിനെ(51 പന്തിൽ 77) മടക്കി. അവസാന രണ്ടോവറിൽ 22 റൺസാണ് ജയിക്കാൻ വേണ്ടിയിരുന്നത്. 19-ാം ഓവറിൽ ഹൂഡയും ജോർദാനും ചേർന്ന് 13 റൺസ് നേടി. ജയിക്കാൻ 6 ബോളിൽ 9 റൺസ്! അവസാന ബോളിൽ രണ്ട് റൺസും. എന്നാൽ ഒരു റൺ എടുക്കാനേ പഞ്ചാബിന് കഴിഞ്ഞുള്ളൂ. മത്സരം സൂപ്പർ ഓവറിലേയ്ക്ക്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് ബുംറ എറിഞ്ഞ ഓവറിൽ അഞ്ച് റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ആറ് റൺസ് വിജയലക്ഷ്യവുമായിറങ്ങിയ മുംബൈയ്ക്ക് ഷമി എറിഞ്ഞ ഓവറിൽ നേടാനായത് അഞ്ച് റൺസ് മാത്രം. സൂപ്പർ ഓവറിലും മത്സരം സമനിലയിൽ! വിജയികളെ നിശ്ചയിക്കാൻ വീണ്ടും സൂപ്പർ ഓവർ.
പഞ്ചാബിനായി ജോർദാൻ എറിഞ്ഞ രണ്ടാം സൂപ്പർ ഓവറിൽ മുംബൈ 11 റൺസെടുത്തു. മുംബൈയ്ക്കായി ബോൾട്ട് എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ഗെയ്ൽ സിക്സറിന് പറത്തി. രണ്ടാം പന്തിൽ സിംഗിൾ. മൂന്നാം പന്തിൽ മായങ്ക് അഗർവാളിൻ്റെ ബൗണ്ടറിയിലൂടെ സ്കോർ ഒപ്പത്തിനൊപ്പം. നാലാം ബോളിലും ബൗണ്ടറി പായിച്ച് മായങ്ക് പഞ്ചാബിന് ജയമൊരുക്കി.