ഐ ഗോപിനാഥ്
‘മലബാര്‍ സംസ്ഥാനം’ രൂപീകരിക്കാന്‍ തെലങ്കാന മോഡല്‍ സമരവുമായി തെരുവിലിറങ്ങണമെന്ന സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ മുഖപത്രം എഡിറ്റര്‍ അന്‍വര്‍ സാദിഖ് ഫൈസിയുടെ പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. വികസനവിഷയങ്ങളില്‍ മലബാറിനോടുള്ള അവഗണനയുടെ കണക്കുകള്‍ നിരത്തിയാണ് ഫൈസി ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ”ഇവിടെ കരച്ചിലുകള്‍ക്കും വിലാപങ്ങള്‍ക്കും അര്‍ഥമില്ല. ഒന്നെങ്കില്‍ കോഴിക്കോട് ആസ്ഥാനമായി മലബാര്‍ സംസ്ഥാനം രൂപീകരിക്കാന്‍ ഇവിടെയുള്ളവര്‍ തെലുങ്കാന മോഡല്‍ തെരുവിലിറങ്ങുക. അല്ലെങ്കില്‍, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആഴ്ചയില്‍ മൂന്ന് ദിവസം തങ്ങുന്ന വിധം അഡീഷണല്‍ സെക്രട്ടറിയേറ്റ് ഉള്‍പ്പടെയുള്ള ഭരണ കേന്ദ്രങ്ങള്‍ മലബാറില്‍ സ്ഥാപിച്ച് ഇവിടെ പ്രത്യേക പാക്കേജ് നടപ്പിലാക്കുക. മലബാറിലെ മത-സാംസ്‌കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കെല്ലാം ഇതില്‍ ഉത്തരവാദിത്തം ഉണ്ട്. പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകള്‍ തയാറാക്കുന്ന ഈ സമയത്ത് ഇക്കാര്യം ഉറക്കെ പറഞ്ഞേ പറ്റൂ.” എന്നിങ്ങനെയാണ് അദ്ദേഹത്തിന്റഎ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. വര്‍ഗ്ഗീയ വികാരങ്ങള്‍ ഇളക്കിവിടാനുള്ള നീക്കമാണിതെന്നാരോപിച്ച് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനടക്കമുള്ളവര്‍ രംഗത്തുവന്നിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ രണ്ടായി വിഭജിക്കപ്പാടാനുള്ള വലുപ്പമോ സാഹചര്യമോ കേരളത്തിനില്ല. അതിനാല്‍ തന്നെ ഫൈസിയുടെ ആ ആവശ്യം അംഗീകരിക്കാനാവില്ല. അതേസമയം അദ്ദേഹം ചൂണ്ടികാണിക്കുന്ന പലതും യാഥാര്‍ത്ഥ്യമാണ്. കേരള രൂപീകരണം മുതലെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് മലബാറിന്റെ പിന്നോക്കാവസ്ഥയും അതിനോടുള്ള അവഗണനയും. ഇഎംഎസ് സര്‍ക്കാര്‍ മലപ്പുറം ജില്ല രൂപീകരിച്ചത് ഈ വിഷയത്തില്‍ ചെറിയൊരു മാറ്റമുണ്ടാക്കാന്‍ സഹായിച്ചു. എന്നാല്‍ സാമുദായികവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ മലബാറിന് കൂടുതല്‍ ആനുകൂല്യം നല്‍കുന്നു എന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് പലരും ഉന്നയിച്ചത്. ഇപ്പോഴും ഉന്നയിക്കുന്നത്.
ജനസംഖ്യയുടേയും വിസ്തൃതിയുടേയും കാര്യത്തില്‍ കേരളത്തിന്റെ പകുതിയോളം വരുന്ന പ്രദേശമാണ് മലബാര്‍. ചരിത്രപരമായ കാരണങ്ങളാല്‍ ഐക്യകേരളം രൂപീകരിക്കപ്പെടുമ്പോള്‍ തന്നെ ഈ പ്രദേശം തിരുകൊച്ചിയേക്കാള്‍ വളരെ പുറകിലായിരുന്നു. എന്നാല്‍ ഇന്നും അത്തരമൊരവസ്ഥക്കുമാറ്റം വരുത്താന്‍ ജനാധിപത്യസര്‍ക്കാരുകള്‍ തയ്യാറായില്ല എന്നതാണ് പ്രശ്‌നം. തലസ്ഥാനമായ തിരുവനന്തപുരത്തുനിന്നുള്ള ദൂരം കൂടുംതോറും വികസനം കുറവുമതി എന്ന ചിന്തയാണെന്നു തോന്നുന്നു അധികൃതരെ എന്നും നയിച്ചത്. എന്‍ഡോസള്‍ഫാന്റെ പേരില്‍ മാത്രം മാധ്യമങ്ങളില്‍ നിറയാനുള്ള അവസ്ഥ കാസര്‍ഗോഡിനുണ്ടായത് അങ്ങനെയായിരിക്കാം. ജനസംഖ്യയുടേയും വിസ്തൃതിയുടേയും കാര്യത്തില്‍ ചെറിയ അന്തരമേ ഉള്ളു എങ്കിലും വികസനത്തിന്റെ ഏതുമാനദണ്ഡത്തിലും തിരു കൊച്ചിയും മലബാറും തമ്മിലുള്ള അന്തരം എത്രയോ ഭീമമാണ്. വ്യവസായ, കാര്‍ഷിക, സാമ്പത്തിക, വാണിജ്യ, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ, സാംസ്‌കാരിക, കായിക, ഗതാഗത മേഖലകളിലെല്ലാം ഈ അന്തരം പ്രകടമാണ്. സര്‍ക്കാര്‍ ജോലികളിലെ പ്രാതിനിധ്യത്തിലും മലബാറിന്റെ അവസ്ഥ വളരെ മോശമാണ്.
മലബാറില്‍ അല്‍പ്പം വികസനം നേടിയെന്നു പറയപ്പെടുന്ന കോഴിക്കോടിന്റെ അവസ്ഥ പോലും തിരുകൊച്ചിയിലെ മിക്കവാറും എല്ലാ ജില്ലകളേക്കാളും പുറകിലാണ്. പാലക്കാട് കാര്‍ഷികമേഖല തകര്‍ച്ചയിലാണ്. കുടിവെള്ളത്തിന്റെ അവസ്ഥ മഹാമോശം. ആദിവാസി മേഖലയായ അട്ടപ്പാടിയില്‍ വലിയ തോതില്‍ ശിശുമരണം പോലും നടക്കുന്നു. അയിത്തം പോലും നിലവിലുള്ള പ്രദേശങ്ങള്‍ പാലക്കാടുണ്ട്. മറുവശത്ത് ഒരുവിധ തെളിവില്ലാതിരുന്നിട്ടും മലപ്പുറത്തുകാരെ തീവ്രവാദികളായി ആക്ഷേപിക്കുന്നു. പ്രവാസികളില്‍ നിന്ന് നിരവധി പണമെത്തുമ്പോഴും അത് നാടിന്റെ വികസനത്തിനുതകുന്നില്ല. ചെറുപ്പക്കാര്‍ മിക്കവരും വളരെ നേരത്തെ ഗള്‍ഫില്‍ പോകുന്നതില്‍ വിദ്യാഭ്യാസരംഗത്തും ഉന്നതസ്ഥാനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും അവരുടെ സാന്നിധ്യം കുറവാണ്. അധികൃതരുടെ അവഗണനമൂലം കരിപ്പൂര്‍ വിമാനത്താവളം തകര്‍ച്ചയുടെ വക്കിലാണ്. വയനാടാകട്ടെ സംസ്ഥാനത്തുതന്നെ ഏറ്റവും പുറകില്‍ നില്‍ക്കുന്ന അവസ്ഥയാണ്. ഇവിടത്തെ ആദിവാസികളുടേയും കര്‍ഷകരുടേയും ജീവിതം ഇപ്പോഴും നരകതുല്ല്യമാണ്. എത്രയോ കര്‍ഷകര്‍ ഇതിനകം ആത്മഹത്യ ചെയ്തു. മികച്ച ചികിത്സക്ക് കോഴിക്കോട് വരേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. വിദ്യാഭ്യാസ വ്യവസായ മേഖലകളെല്ലാം പുറകില്‍ തന്നെ. സംസ്ഥാനത്തെ നിയന്ത്രിക്കുന്ന നേതാക്കളുടെ നാടായിട്ടും കണ്ണൂര്‍ വാര്‍ത്തകളില്‍ നിറയുന്നത് രാഷ്ട്രീയ കൊലകളുടെ പേരില്‍. കൈത്തറി, ബേക്കറി, സര്‍ക്കസ്, കളരി, ബീഡി, മത്സ്യം തുടങ്ങി കണ്ണൂരിന്റെ സ്വന്തം മേഖലകളെല്ലാം തകര്‍ച്ചയില്‍ തന്നെ. കാസര്‍ഗോട്ടുകാര്‍ക്കാണെങ്കില്‍ വിദ്യാഭ്യാസത്തിനും ചികിത്സക്കും മാത്രമല്ല, എന്തു കാര്യത്തിനും മംഗലാപുരത്തുപോകേണ്ട അവസ്ഥയാണ്.
മലബാര്‍ വികസനത്തിന്റെ വിഷയം കേരളത്തിന്റെ മുഖ്യധാരയില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങി അധികകാലമായില്ല. ചേംബര്‍ ഓഫ് കോമേഴ്സും റെയില്‍വേ പാസഞ്ചേഴവ്‌സ് അാേസസിയേഷനും മറ്റുമാണ് ആദ്യകാലത്ത് ഈ വിഷയം ഉന്നയിച്ചത്. മദനിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട പിഡിപിയാണ് വിഷയത്തെ രാഷ്ട്രീയമായി അവതരിപ്പിച്ചത്. പിന്നീട് സോളിഡാരിറ്റിയാണ് ഈ വിഷയത്തെ ആധികാരികമായി പഠിച്ച് കേരളീയ സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് എസ്ഡിപിഐ, സിപിഐ, സിഎംപി പോലുള്ള സംഘടനകളും രംഗത്തിറങ്ങി. ഇനിയും വിഷയത്തെ അഭിമുഖീകരിക്കാതെ സാധ്യമല്ലെന്നു മനസ്സിലായ ലീഗും സിപിഎമ്മും വിഷയത്തില്‍ ഇടപെട്ടെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.
എന്തായാലും ഏറ്റവും പ്രസക്തമായ ഈ വിഷയത്തെ കേരളം ഇനിയെങ്കിലും അഭിമുഖീകരിച്ചേ പറ്റൂ. ഒപ്പം കൃത്യമായ നടപടികളും ആരംഭിക്കണം. തലസ്ഥാനം മധ്യകേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും അതുനടപ്പാകാന്‍ പോകുന്നില്ല. എന്നാല്‍ സെക്രട്ടറിയേറ്റ് അനക്സ്, ഹൈക്കോടതി ബഞ്ച്, മന്ത്രിമാരുടെ ഓഫീസുകള്‍ തുടങ്ങി പ്രധാനപ്പെട്ട ഭരണകൂട സ്ഥാപനങ്ങളെല്ലാം മലബാറിലും വേണം.. ഹൈദരാബാദ്, തെലുങ്കാനയില്‍ പോയതിനെ തുടര്‍ന്ന് ആന്ധ്രപ്രദേശ് മൂന്നു തലസ്ഥാനമാണ് രൂപീകരിക്കാന്‍ പോകുന്നതെന്ന വാര്‍ത്തയുണ്ടായിരുന്നല്ലോ. അത്രപോയില്ലെങ്കിലും പ്രധാന ഭരണകൂട സ്ഥാപനങ്ങളുടെ ശാഖകള്‍ മലബാറിലും കൊച്ചിയിലും വേണം. കാസര്‍ഗോട്ടുകാരനായ ഒരാള്‍ക്ക് സെക്രട്ടറിയേറ്റില്‍ പോയി ഒരു കാര്യം സാധിക്കുക എന്നത് എത്രമാത്രം ദുഷ്‌കരമാണ്. ഒരു തവണ പോയാലൊന്നും ന്യായമായ കാര്യങ്ങള്‍ പോലും ചെയ്തു കൊടുക്കുന്നവരല്ലല്ലോ നമ്മുടെ ുധ്യോഗസ്ഥര്‍.
ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളും മികച്ച ആശുപത്രികളും വ്യവസായ സ്ഥാപനങ്ങളും മറ്റു സൗകര്യങ്ങളും മലബാറില്‍ കൂടുതലായി സ്ഥാപിക്കണം.. തീവണ്ടി സൗകര്യം കൂട്ടണം. സാമൂഹ്യരംഗത്തെ സമസ്തമേഖലകളിലും മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. കക്ഷിരാഷ്ട്രീയ മത പ്രാദേശിക താല്‍പ്പര്യങ്ങള്‍ മാറ്റിവെച്ച് അതിനായി കേരളം രംഗത്തിറങ്ങുമോ എന്നതാണ് ചോദ്യം. മലബാറില്‍ തന്നെ ഏറ്റവും വലുപ്പവും ജനസംഖ്യയുമുള്ള മലപ്പുറത്തെ രണ്ടു ജില്ലയാക്കണമെന്ന ആവശ്യവും ശക്തമാണ്. പല സംഘടനകളും പല രീതിയിലുള്ള പ്രക്ഷോഭങ്ങളും നടത്തിയിട്ടുണ്ട്. സഹ്യപര്‍വ്വതം മുതല്‍ അറബികടല്‍ വരെ വ്യാപിച്ചുകിടക്കുന്ന മലപ്പുറത്തിന്റെ വ്യാപ്തി കേരളഭൂപടത്തില്‍ പ്രകടമാണല്ലോ. പല പദ്ധതികളും ജില്ലകള്‍ക്ക് തുല്ല്യമായി വിഭജിക്കുമ്പോള്‍ മലപ്പുറത്തിനു ഫലത്തില്‍ ലഭിക്കുന്നത് തുച്ഛമാണെന്ന വസ്തുതയാണ് ഈയാവശ്യത്തിന്റെ പ്രധാന കാരണം. തീര്‍ച്ചയായും പരിഗണിക്കേണ്ട വിഷയമാണത്.
മലബാറില്‍ തന്നെ രൂക്ഷമായ അവഗണന നേരിടുന്ന കാസര്‍ഗോഡിന്റെ വികസനത്തിനായും സമരങ്ങളും നടപടികളും ആവശ്യമാണ്. കൊവിഡ് കാലത്ത് കര്‍ണ്ണാടക അതിര്‍ത്തി അടച്ചതിനാല്‍ ചികിത്സ ലഭിക്കാതെ കാസര്‍ഗോഡ് ജില്ലയിലെ ആറു പേര്‍ മരണപ്പെട്ട വാര്‍ത്ത വന്നിരുന്നല്ലോ. നാമിനിയെങ്കിലും അഭിമുഖീകരിക്കേണ്ട ചില യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കേരളത്തെ കേന്ദ്രം അവഗണിക്കുന്ന വിഷയം നിരന്തരം ചര്‍ച്ച ചെയ്യുന്നവരാണ് നാം. എന്നാല്‍ അതുപോലെതന്നെയാണ് കേരളം കാസര്‍ഗോഡിനെ അവഗണിക്കുന്നതും. അങ്ങനെയാണ് സംസ്ഥാനത്തെ ഏറ്റവും പിന്നോക്ക ജില്ലയായി കാസര്‍ഗോഡ് മാറിയത്. പ്രത്യേകിച്ച് ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും. കാസര്‍ഗോഡ് സ്വദേശിയായ 15 ദിവസം പ്രായമായ കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയക്കായി ആംബുലന്‍സ് തിരുവനന്തപുരത്തേക്കു പുറപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നല്ലോ. പക്ഷെ ഹൃദയശസ്ത്രക്രിയക്കായി വടക്കെ അറ്റത്തുനിന്നും തെക്കെ അറ്റംവരെ പോകേണ്ട അവസ്ഥയും അതിനായി ഒരു എയര്‍ ആംബുലന്‍സ് പോലുമില്ലാത്തതും നമ്മളാരും അഭിമുഖീകരിച്ചില്ല. ഏതുമേഖലയെടുത്താലും അതാണ് അവസ്ഥ. റെയില്‍വേയുടെ അവഗണന ഏറെ ചര്‍ച്ച ചെയ്തതാണ്.
ഉന്നതവിദ്യാഭ്യാസത്തിനായാലും ചികിത്സക്കായായും നല്ലൊരു പര്‍ച്ചെയ്സിനായാലും ഇവിടത്തുകാര്‍, പ്രതേകിച്ച് കാസര്‍ഗോട് നഗരത്തിനു വടക്കുള്ളവര്‍ ആശ്രയിക്കുന്നത് മംഗലാപുരത്തെയാണ്. മംഗലാപുരം നഗരമാണ് വാസ്തവത്തില്‍ ഇവരുടെ ജീവിതത്തെ നിയന്ത്രിക്കുന്നതെന്നു പറയാം. വികസനത്തിന്റെ എല്ലാ മേഖലകളും തങ്ങളെ അവഗണിക്കുകയാണെന്ന് കാസര്‍ഗോഡുകാര്‍ പറയാന്‍ തുടങ്ങി കാലമേറെയായി. അതുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളും അവിടെ നടക്കാറുണ്ട്. എന്നാല്‍ മീഡിയയും അവയെ അവഗണിക്കുന്നതിനാല്‍ ആ വാര്‍ത്തകളും പുറത്തുള്ള കേരളം അറിയാറില്ല. എന്‍ഡോ സള്‍ഫാന്‍ ഇരകള്‍ക്കുപോലും ദശകങ്ങളായിട്ടും നീതി കിട്ടിയില്ല. അവഗണനയോടൊപ്പം പരിഹാസവും നേരിടുന്ന സമൂഹമാണത്. . ഉദ്യോഗസ്ഥരില്‍ വലിയൊരു വിഭാഗം പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ ആയി വന്നവരാണ്. അവരില്‍ നിന്ന് എന്തു നീതിയാണ് ഒരു സമൂഹത്തിനു ലഭിക്കുക? ഒരറ്റത്തു കിടക്കുന്നു എന്നതുകൊണ്ട് കുറ്റവാളികളായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ജില്ലയാണോ അത്? തിങ്കളാഴ്ചയും ശനിയാഴ്ചയുമൊന്നും മിക്കവാറും പേര്‍ ഓഫീസിലുണ്ടാവില്ല. മാത്രമല്ല സംസാരിക്കുന്ന ഭാഷയുടെ പേരില്‍ കാസര്‍ഗോടുകാര്‍ പലപ്പോഴും ഉദ്യോഗസ്ഥരാല്‍ അപമാനിക്കപ്പെടുന്നു. മലയാളം പറയുന്നതിന്റെ ശൈലി മാത്രമല്ല പ്രശ്നം. ജില്ലയുടെ വടക്കു ഭാഗത്തുള്ളവരില്‍ വലിയൊരു ഭാഗം കന്നഡ സംസാരിക്കുന്നവരാണ്. സര്‍ക്കാര്‍ ആഫീസുകളില്‍ പോകുമ്പോള്‍ തങ്ങളുടെ ആവശ്യങ്ങള്‍ സാധിക്കാന്‍ വലിയ പാടാണെന്നു അവര്‍ പറയുന്നു. ഭാഷാ ന്യൂന പക്ഷ ജില്ലയായി പ്രഖ്യാപിച്ചിട്ടുപോലും ഇതാണവസ്ഥ. കാര്‍ഷിക, വാണിജ്യ, വിനോദ സഞ്ചാര കേന്ദ്രമായി വളരാനുള്ള വിഭവങ്ങളുടെ സുലഭത ഉണ്ടായിട്ടും, അധികൃതരുടെ നിസ്സംഗതയില്‍ കാര്യമായൊന്നും സംഭവിക്കുന്നില്ല.
സാമ്പത്തിക സര്‍വേ 2017ന്റെ അടിസ്ഥാനത്തില്‍, 39,543.77 ലക്ഷം രൂപയാണ് ജില്ലയിലെ ആകെ നിക്ഷേപം. 39,579 തൊഴില്‍ ദിനങ്ങള്‍ ഈ മേഖലയിലുണ്ടായി. അതേ സമയം തിരുവനന്തപുരത്ത് 1,72,168 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായാണ് കണക്ക്. ഗ്രാമങ്ങളില്‍ നല്ലൊരു ശതമാനവും കാര്‍ഷിക ഗ്രാമങ്ങളാണ്. പരമ്പരാഗതമായ രീതിയില്‍ നെല്ല്, തെങ്ങ്, കവുങ്ങ്, റബ്ബര്‍, കാപ്പി, കുരുമുളക്, കന്നുകാലി വളര്‍ത്തല്‍ തുടങ്ങി വിവിധ കൃഷികളില്‍ നല്ലൊരു ശതമാനം ആളുകളുണ്ടായിരുന്നിട്ടും ഈ വിഭവങ്ങളെ ഫലവത്തായ രീതിയില്‍ ഇപയോഗിക്കാന്‍ ഇന്നും ജില്ലയ്ക്കായിട്ടില്ല. വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം ജില്ലയിലെത്തിയിട്ടില്ല. സര്‍ക്കാരിന്റെ ഹൈസ്‌കൂള്‍ പോലും ഇല്ലാത്ത പഞ്ചായത്തുകളുണ്ട്. വികസനം എത്തിനോക്കിയിട്ടില്ലാത്ത മലമ്പ്രദേശങ്ങളും, കുന്നിന്‍ മുകളിലൊറ്റപ്പെട്ട് കഴിയുന്ന കുടുംബങ്ങളുണ്ട്. ഇല്ലാതായി കൊണ്ടിരിക്കുന്ന പ്രാചീന ഗോത്ര വര്‍ഗ്ഗങ്ങളുണ്ട്. തെരഞ്ഞെടുപ്പടുത്തതോടെ പതിവുപോലെ ജാഥകളെല്ലാം ആരംഭിക്കുന്നത് കാസര്‍ഗോഡുനിന്നാണ്. എന്നാലവരുടെ അജണ്ടയിലൊന്നും കാസര്‍ഗോഡില്ല. മലബാറിനോടും കാസര്‍ഗോഡിനോടുമുള്ള അവഗണനകള്‍ക്ക് അറുതിവരുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഈ തെരഞ്ഞെടുപ്പുവേളയിലെങ്കിലും മുന്നണികള്‍ പ്രഖ്യാപിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം.