കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കുവൈത്തിലേക്ക് നേരിട്ട് വരാൻ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇടക്കിടെ മാറ്റമുണ്ടാവുമെന്ന് സർക്കാർ വക്താവ് താരിഖ് അൽ മസ്റം അറിയിച്ചു . ആഗോളതലത്തിലെ കോവിഡ് വ്യാപനം നിരന്തരം അവലോകനം നടത്തി യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക പുതുക്കി കൊണ്ടിരിക്കും .
കുവൈത്തിലേക്ക് വരുന്നവർ പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തരാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കൽ നിർബന്ധമാണ്. ഒരു രാജ്യക്കാർക്കും ഇക്കാര്യത്തിൽ ഇളവുണ്ടാകില്ല . അടിയന്തരാവശ്യക്കാരല്ലാത്തവർ വിദേശയാത്ര മാറ്റിവെക്കണമെന്നും യാത്രയിൽ കോവിഡ് ബാധയേൽക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ, കൊളംബിയ, അർമേനിയ, സിംഗപ്പൂർ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ഇന്തൊനേഷ്യ, ചിലെ, ഇറ്റലി, വടക്കൻ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ചൈന, ബ്രസീൽ, സിറിയ, സ്പെയിൻ, ഇറാഖ്, മെക്സിക്കോ, ലെബനാൻ, ഹോങ്ങ് കോങ്ങ്, സെർബിയ, ഇറാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്ഥാൻ, ഈജിപ്റ്റ്, പനാമ, പെറു, മൊൽഡോവ എന്നീ രാജ്യങ്ങളിൽനിന്നാണ് നിലവിൽ കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്കുള്ളത്. വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ചതിന് ശേഷം ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിച്ച് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദമുണ്ട് .