കുവൈത്ത് ഭരണാധികാരിയുടെ കാരുണ്യപ്രകാരം 958 തടവുകാര്‍ക്ക് മോചനം നൽകി. ശിക്ഷ ഇളവുകളും ജയിൽ മോചനവും ഉൾപ്പെടെ ആകെ 2370 തടവുകാർക്കാണ് മാപ്പ് നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി സെക്യൂരിറ്റി ആൻഡ് മീഡിയ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
മോചിപ്പിക്കപ്പെട്ടവര്‍ ഒഴികെയുള്ളവര്‍ക്ക് ശിക്ഷാകാലാവധി കുറച്ചുകൊടുക്കുകയോ പിഴ ഒഴിവാക്കി നല്‍കുകയോ ആണ് ചെയ്യുക. ആഭ്യന്തരമന്ത്രാലയം, നീതിന്യായ മന്ത്രാലയം, അമീരി ദീവാനി എന്നിവയിലെ പ്രതിനിധികളടങ്ങിയ പ്രത്യേക സമിതിയാണ് പട്ടിക തയാറാക്കിയത്. ഇളവ് ലഭിക്കുന്നവരില്‍ സ്വദേശികളും വിദേശികളുമായ സ്ത്രീകളും പുരുഷന്മാരുമുണ്ട്. തടവുകാലത്തെ നല്ലനടപ്പ് ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് മോചനം നല്‍കുകയും, ശിക്ഷ കാലാവധി കുറച്ചുകൊടുക്കുകയും ചെയ്തു വരുന്നത്.
തീവ്രവാദ കേസിലും മനുഷ്യക്കടത്ത് കേസിലും ഉള്‍പ്പെട്ടവര്‍ക്ക് അമീരി കാരുണ്യത്തില്‍ ഇളവ് നല്‍കിയില്ല. സാധാരണ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് അമീരി കാരുണ്യ പ്രകാരം ശിക്ഷയിളവ് നല്‍കാറുള്ളതെങ്കിലും ഇത്തവണ വൈകി. കഴിഞ്ഞ വര്‍ഷം 706 തടവുകാര്‍ക്ക് ഇളവ് നല്‍കി. ഇത് പത്തുവര്‍ഷ കാലയളവിലെ കുറഞ്ഞ എണ്ണമായിരുന്നു. കഴിഞ്ഞ വര്‍ഷത്തേതിന്റെ രണ്ടിരട്ടി തടവുകാര്‍ക്ക് ഇത്തവണ ശിക്ഷയിളവ് ലഭിച്ചു.