തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം.ഡി ബിജുപ്രഭാകര്‍. കെഎസ്ആര്‍ടിസിയില്‍ വന്‍ അഴിമതിയെന്നും 100 കോടി രൂപ കാണാനില്ലെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. 2010 – 15 കാലഘട്ടത്തില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീകുമാറിനെതിരെ നടപടിയുണ്ടാകും. കെഎസ്ആര്‍ടിസി ഒന്നുകില്‍ നന്നാക്കുമെന്നും അല്ലെങ്കില്‍ പുറത്തു പോകുമെന്നും ബിജു പ്രഭാകര്‍ ഐഎഎസ് തുറന്നടിച്ചു.
ജീവനക്കാര്‍ ഡീസല്‍ വെട്ടിപ്പും, ടിക്കറ്റ് മെഷീനിലും ക്രമക്കേട് നടത്തുന്നു. വര്‍ക്ക്ഷോപ്പുകളില്‍ സാമഗ്രികള്‍ വാങ്ങുന്നതിലും ക്രമക്കേടുണ്ട്. സി എന്‍ ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാനാണെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. ജീവനക്കാരിലെ പലരും ജോലി ചെയ്യാതെ ഇഞ്ചി കൃഷിയും മഞ്ഞള്‍ കൃഷിയും ചെയ്യുന്നു. ആരേയും പിരിച്ചുവിടില്ലെങ്കിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിര്‍ബന്ധിത വിആര്‍എസ് ഉണ്ടാകില്ല. ജീവനക്കാരുടെ എണ്ണം പതിനായിരമായി കുറക്കുമെന്നും എംഡി.
തിരുവനന്തപുരത്ത് ഉള്‍പ്പെടെ ഷോപ്പിംഗ് കോംപ്ലെക്സുകള്‍ നിര്‍മിച്ചത് വേണ്ടത്ര പഠനമില്ലാതെയെന്നും ബിജു പ്രഭാകര്‍ ആരോപിച്ചു. കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് ബിജുപ്രഭാകര്‍ ചുമതലയേറ്റെടുത്ത ശേഷം ആദ്യമായാണ് ജീവനക്കാര്‍ക്കെതിരെ രൂക്ഷമായ പ്രതികരണമുണ്ടാകുന്നത്. കെഎസ്ആര്‍ടിസി കടം കയറി നില്‍ക്കുകയാണ്. സ്ഥലം വില്‍ക്കാനും പാട്ടത്തിന് നല്‍കാനും തീരുമാനിച്ചത് അതുകൊണ്ടാണ്.
ബിജുപ്രഭാകര്‍ സിഎംഡി ആയി വന്നശേഷം പല തരത്തിലുളള മാറ്റങ്ങള്‍ കെ എസ് ആര്‍ ടി സിയില്‍ നടക്കുന്നുണ്ട്. അതിനിടയിലാണ് യൂണിയനെതിരെ ഏറ്റുമുട്ടലിലേക്ക് ബിജുപ്രഭാകര്‍ നീങ്ങുന്നത്. ഏറെ നാളായി നിലനില്‍ക്കുന്ന ശീത സമരത്തിന് ഒടുവിലാണ് ബിജുപ്രഭാകറിന്റെ പ്രസ്താവന വന്നിരിക്കുന്നത്. ഇതോടെ സംഭവം കൂടുതല്‍ പൊട്ടിത്തെറിയിലേക്കും പരസ്യ വിവാദത്തിലേക്കുമാണ് നീങ്ങുന്നത്