ഹാന്റക്സിന് സ്വന്തമായി വസ്ത്ര നിർമ്മാണത്തിന് പുതിയ ഗാർമെന്റ് യൂണിറ്റ്. തിരുവനന്തപുരം ഊറ്റുകുഴി ഹാന്റക്സിലാണ് 3.15 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെ ഗാർമെന്റസ് യൂണിറ്റ് സ്ഥാപിച്ചത്. സർക്കാരിന്റെ 100 ദിന പദ്ധതികളുടെ ഭാഗമായി വ്യവസായമന്ത്രി ഇ.പി ജയരാജൻ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പൊതുമേഖലയിലെ 17 ടെക്സ്‌റ്റൈൽസ് മില്ലുകളിലും ഗാർമെന്റസ് യൂണിറ്റുകൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓരോ യൂണിറ്റിലും 100 സ്ത്രീകൾക്ക് തൊഴിൽ നൽകാനാണ് ആലോചിക്കുന്നത്. മൂല്യവർദ്ധിത ഉത്പന്നങ്ങളിലൂടെ കൂടുതൽ തൊഴിൽ നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധി മറികടക്കാൻ പുതിയ വിപണി കണ്ടെത്തുകയും ഡോർ ടു ഡോർ അടക്കമുള്ള വിപണന സാധ്യത തേടണമെന്നും മന്ത്രി നർദ്ദേശിച്ചു.
ആധുനിക തയ്യൽ ഉപകരണങ്ങൾ, കമ്പ്യൂട്ടർ അധിഷ്ഠിത ഡിസൈനിംഗ് എംബ്രോയിഡറി യന്ത്രമടക്കം 35 ഓളം ഉപകരണങ്ങളാണ് യൂണിറ്റിൽ സ്ഥാപിച്ചിരിക്കുന്നത്. ഒരു ദിവസം 500 ഷർട്ടുകൾ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.
ചടങ്ങിൽ ഹാന്റക്സ് പ്രസിഡന്റ് എൻ. രതീന്ദ്രൻ, കൗൺസിലർ എസ്. പുഷ്പലത, കൈത്തറി ഡയറക്ടർ കെ.സുധീർ, വ്യവസായകേന്ദ്രം ജനറൽ മാനേജർ ജി. രാജീവ്, ഹാന്റക്സ് വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.