ജെ സി തോമസ്
‘ഡ്യൂറ്റര്‍റ്റെ മബുനോട് കാ സാ ഇസ്‌റാറുവ’ (ഡ്യൂറ്റര്‍റ്റെ ഈ പ്രതിമ കടപുഴുക്കി എറിഞ്ഞു.)- ഫിലിപ്പൈന്‍സിന്റെ തലസ്ഥാനമായ മനിലയുടെ പ്രാന്തപ്രദേശത്തുള്ള ലാഗുവാനയിലെ ബാനോസ് എന്ന സ്ഥലത്തെ പ്രസിദ്ധമായ അന്തര്‍ദേശീയ നെല്ല് ഗവേഷണ കേന്ദ്രത്തിലെ (IRRI) സുഹൃത്ത് മുഹമ്മദ് പറഞ്ഞു. ഭാഷ ടാഗലോഗ് ആയിരുന്നു. സ്‌പെയിന്‍ അധിനിവേശം തുടങ്ങുന്നതിനു മുമ്പ് അവിടത്തെ നാട്ടുഭാഷ. ഇപ്പോഴും ഇംഗ്ലീഷും സ്പാനിഷും ടാഗലോഗ് അവിടത്തെ ഔദ്യോഗിക ഭാഷയാണ്. സ്‌പെയിന്‍ രാജാവ് ഫിലിപ്പ് രണ്ടാമന്റെ പേരാണ് ഈ രാജ്യത്തിന് ചാര്‍ത്തിയത്, പതിനാറാം നൂറ്റാണ്ടില്‍. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം എന്നത് ഫിലിപ്പ് രണ്ടാമന്റെ കാലത്തായിരുന്നു. പിന്നീടാണ് ഇംഗ്ലണ്ടിന് ഈ പട്ടം കിട്ടിയത്.
സാധാരണ കൈകോര്‍ക്കാത്ത രണ്ടു അമേരിക്കന്‍ സംഘടനകളായ റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷനും ഫോര്‍ഡ് ഫൗണ്ടേഷനും IRRI യില്‍ പങ്കാളികളാണ്. (ഇന്ത്യയുടെ ദേശീയ കൃഷി ഗവേഷണ കേന്ദ്രവും -Indian Council of Agricultural Research- ഇതിലുണ്ട്).
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിന് കൊട്ടും കുരവയുമായി സ്ഥാപിച്ച ആശ്വാസദായിനി എന്നര്‍ത്ഥമുള്ള കംഫര്‍ട്ട് സ്ത്രീയുടെ (COMFORT WOMAN) പ്രതിമ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ മുഹമ്മദ് നേരെ റോക്‌സസ് ബോലേവാഡിലേക്കു കൊണ്ടുപോയി. പക്ഷെ മണ്ണുമാന്തികളുടെ അടിയില്‍ ഞെരിഞ്ഞമര്‍ന്നു കിടക്കുന്ന ആ രണ്ടടി പിത്തള പ്രതിമ വീണ്ടും നീതിക്കായി കേഴുന്നതുപോലെ തോന്നി.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാന്‍ ഒട്ടനേകം പെണ്‍കുട്ടികളെ പിടിച്ചു കൊണ്ടുപോയി ലൈംഗിക അടിമകളാക്കി. കൊറിയന്‍ പെണ്‍കുട്ടികളെയായിരുന്നു അവര്‍ക്ക് കൂടുതല്‍ താല്‍പര്യം, കാരണം ജപ്പാന്‍ ഭാഷയും കൊറിയന്‍ ഭാഷയും തമ്മിലുള്ള സമാനത. പക്ഷെ ബര്‍മ, ഇന്തോനേഷ്യ, മലേഷ്യ ,ഫിലിപ്പൈന്‍സ്, ഗുവാം, ചൈന എന്നിവിടങ്ങളില്‍ നിന്നും അവര്‍ പെണ്‍കുട്ടികളെ ബലാല്‍ക്കാരമായി കടത്തി. പത്തു വയസായിരുന്നു ഏറ്റവും പ്രായംകുറഞ്ഞ കുട്ടിക്ക്.
ശുചിമുറിയില്‍ പോകുന്ന ലാഘവത്തോടെ ജപ്പാന്‍ പട്ടാളക്കാര്‍ പറഞ്ഞിരുന്നു ‘ഓ, ആ കംഫര്‍ട് സ്റ്റേഷന്‍ വരെ!’. ഈ പെണ്‍കുട്ടികളെ താമസിപ്പിച്ചിരുന്ന കെട്ടിടങ്ങള്‍ക്കും ബാരക്കുകള്‍ക്കും പേര് കംഫര്‍ട്ട് സ്റ്റേഷന്‍.
ഡിഗോങ് എന്നും റോഡി എന്നും വിളിപ്പേരുള്ള റോഡ്രിഗോ റോയ് ഡ്യൂറ്റര്‍റ്റെയാണ് ഇപ്പോഴത്തെ ഫിലിപ്പൈന്‍സ് പ്രസിഡന്റ്. അന്ന് മേയറായിരുന്ന അദ്ദേഹത്തിന്റെ കുപ്രസിദ്ധമായ വാചകം. ബലാത്സംഗം ചെയ്തു കൊലചെയ്യപ്പെട്ട ജാക്ലിന്‍ ഹാമില്‍ എന്ന ഓസ്‌ട്രേലിയന്‍ മിഷിനറിയുടെ മൃതദേഹം നോക്കിയായിരുന്നു ‘എന്തൊരു സുന്ദരി. ഒരു ഹോളിവുഡ് താരം പോലെയുണ്ട്; റേപ്പ് ചെയ്യാന്‍ ആദ്യം അര്‍ഹത എനിക്ക് ആവണമായിരുന്നു’.
ഡ്യൂറ്റര്‍റ്റെയുടെ വീരവാദങ്ങള്‍ ഏറെയുണ്ട്. എതിരാളിയെ വിമാനത്തില്‍ കയറ്റി ഉയരത്തില്‍ നിന്ന് തള്ളിയിടുക, തന്നെ എതിര്‍ക്കുന്നവരെ വെടിവച്ചു കൊല്ലുക അല്ലെങ്കില്‍ കഴുത്തു ഞെരിച്ച് തുടങ്ങി എല്ലാം. ന്യൂനപക്ഷമായ മുസ്ലീങ്ങളെ തച്ചുടയ്ക്കുന്നത് ഇപ്പോഴത്തെ ഭരണകൂടത്തിന്റെ മറ്റൊരു വിനോദം.
ലത്തീന്‍ഭാഷയില്‍ ‘ദൈവത്തിന്റെ അമൃതേത്ത്’ എന്നര്‍ഥമുള്ള പെര്‍സിമ്മോണ്‍ മരങ്ങള്‍ അടുത്തുതന്നെ പൂത്തുലഞ്ഞു നില്‍പ്പുണ്ട്. ഇതിന്റെ പഴമാണ് ജപ്പാന്‍ രാജ്യത്തിന്റെ ദേശീയ പഴം. തക്കാളിയുടെ രൂപസാദൃശ്യം ഉണ്ടിതിന്.
നാടന്‍ കഥകള്‍പടി മുറിച്ച പെര്‍സിമ്മോണ്‍ പഴത്തിന്റെ ഉള്ളില്‍ കാലാവസ്ഥാ വ്യതിയാനം കുറിച്ചിട്ടുണ്ട്. കത്തിയുടെ രൂപമാണെങ്കില്‍ ശൈത്യം അതിരൂക്ഷമാവും. കരണ്ടിയാണെങ്കില്‍ അല്‍പം കൂടുതലും മുള്ളാണെങ്കില്‍ മിതമായും ആയിരിക്കും. (ജപ്പാന്റെ കംഫര്‍ട് സ്റ്റേഷന്‍ സമയത്ത് ഈ പഴത്തിനുള്ളില്‍ കത്തിവേഷം മാത്രം ആയിരുന്നത്രേ.)
സ്വന്തം സുഖം മാത്രം നോക്കിയ മറ്റൊരു സ്ത്രീയുടെ കഥ കേള്‍ക്കാം, ഫിലിപ്പൈന്‍സിന്റെ പ്രഥമ വനിത ആയിരുന്ന ഇല്‍മേഡ മാര്‍ക്കോസ്. പ്രസിഡന്റിനോടൊപ്പം മാലക്കനങ് കൊട്ടാരത്തില്‍നിന്ന് ജീവനും കൊണ്ടോടിയ പഴയ മിസ്. ഫിലിപ്പൈന്‍സ് ഓട്ടത്തില്‍ എടുക്കാനാവാത്തത് പഴയ സുന്ദരി പട്ടവും മൂവായിരത്തിലേറെ ഷൂസും. അവയെല്ലാം തൊട്ടടുത്തുള്ള മാരിക്കിന ഷൂ മ്യൂസിയത്തില്‍ അടുക്കി വെച്ചിട്ടുണ്ട്.
അധികം അകലെയല്ലാത്ത അമേരിക്കയുടെ അധീനതയിലുള്ള ഗുവാം എന്ന ദ്വീപ് വഴി ഹവായിയിലാണ് മാര്‍ക്കോസും ഇല്‍മേഡയും അഭയം തേടിയത്. 1972 മുതല്‍ 1985 വരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച സ്വേച്ഛാധികാരി മാര്‍ക്കോസ്. ‘എന്റെ ഭര്‍ത്താവിന്റെ ഇരുപത്തിനാലാം വാര്‍ഷികത്തിനായി’ സമ്മാനിച്ച 24 സ്വര്‍ണ്ണ കട്ടികളും രണ്ട് അമേരിക്കന്‍ വിമാനത്തില്‍ കടത്തിയ ജംഗമ വസ്തുക്കളില്‍പെടുന്നു.
നൂറിലേറെ ചിത്രങ്ങളിലും കുറെയേറെ നാടകങ്ങളിലും അഭിനയിച്ച ജോസഫ് എസ്ട്രാഡയാണിപ്പോള്‍ മനിലയിലെ മേയര്‍. ലോകത്തിലെ ഏറ്റവും അഴിമതിക്കാരന്‍ എന്ന് മുദ്ര കുത്തപ്പെട്ട എസ്ട്രാഡ പ്രസിഡന്റ് പദത്തില്‍ നിന്നും പുറത്തായെങ്കിലും പിന്നീട് മാപ്പു കിട്ടി.
ജപ്പാന്‍ അതിശക്തമായി ആ പ്രതിമയ്‌ക്കെതിരെ പ്രതികരിച്ചു. അവരെ പ്രീതിപ്പെടുത്താനാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ശ്രമിച്ചത്. ആ പ്രതിമ ഭരണഘടനാനുസൃതം ആണെന്നും സ്വാതന്ത്ര്യത്തിന്റെ അടയാളമെന്നും പറഞ്ഞ് അത് തല്ലിപൊട്ടിക്കുന്നതിനെതിരെ ഘോരഘോരം പ്രസംഗിച്ച ഡ്യൂറ്ററേറ്റ് പിന്നീട് ജപ്പാന്റെ സമ്മര്‍ദത്തിന് വഴങ്ങി.
ഇത്തരം പ്രതിമകള്‍ ദക്ഷിണ കൊറിയ, ചൈന, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ഏതാണ്ട് ആയിരത്തിലേറെ ഫിലിപ്പിനോ പെണ്‍കുട്ടികള്‍ അടിമകളാക്കപ്പെട്ടു എന്നാണ് കണക്ക്.
ആ പ്രതിമ സ്ഥാപിക്കുന്നതിന് പതിനഞ്ചു മാസം മുമ്പ് നാദിയ മുറാദ് എന്ന ഇരുപതുകാരി ഐക്യരാഷ്ട്ര സംഘടനയില്‍ പ്രസംഗിച്ചു. ഐ.എസ്.എസ് നദിയയെ കടത്തിക്കൊണ്ടു പോയി ലൈംഗിക അടിമയാക്കി. എങ്ങനെയോ രക്ഷപ്പെട്ട നാദിയ ഇന്ന് യുഎന്‍ അംബാസിഡറാണ്. (2018 ലെ സമാധാനത്തിനിന്നുള്ള നോബല്‍ സമ്മാനം നേടിയ പെണ്‍കുട്ടി. ഡെനിസ് മുകവേഗ എന്ന കോംഗോയിലെ ഗൈനക്കോളജിസ്റ്റിനോടൊപ്പം ആയിരുന്നു സമ്മാനം പങ്കിട്ടത്. തീവ്രവാദികള്‍ ബലാത്സംഗം ചെയ്ത അനേകം യുവതികളെ ചികിത്സിച്ച ഡെനിസ്.)
ഏകദേശം 20,000-ത്തോളം പെണ്‍കുട്ടികള്‍ കൊറിയ, തായ്വാന്‍, ചൈന, ഇന്തോനേഷ്യ, ബര്‍മ്മ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്ന് പിടിക്കപ്പെട്ടു.
1992 സെപ്റ്റംബറിലാണ് ഫിലിപ്പൈന്‍സില്‍ ആദ്യമായി ഒരു ‘കംഫര്‍ട് വുമണ്‍’ തന്റെ കഥ വെളിപ്പെടുത്തിയത്-ഒരു പത്രസമ്മേളനത്തില്‍. ആഞ്ചേലസ് പട്ടണത്തിലെ ലോലാ റോസയ്ക്ക് അന്ന് പതിനാലുവയസ്. പോത്തിനെ കെട്ടിയ വണ്ടിയില്‍ അവള്‍ വിറക് കൊണ്ടുപോവുകയായിരുന്നു. ജപ്പാന്‍ പട്ടാളം അവളെ തട്ടിക്കൊണ്ടുപോയി. ബാരക്ക് ആക്കി മാറ്റിയ ആശുപത്രിയില്‍ തടവിലാക്കി. ദിവസവും പത്തും മുപ്പതും പട്ടാളക്കാര്‍ അവളെ ബലാത്സംഗം ചെയ്തു. വേദനകൊണ്ടു പുളഞ്ഞാലും ചോര ചിന്തിയാലും പ്രക്രിയ തുടര്‍ന്നു. പിന്നീട് അനവധി സ്ത്രീകള്‍ അവരുടെ അനുഭവങ്ങളുമായി പുറത്തു വന്നു. (ദക്ഷിണ കൊറിയയിലെ കിം ഹാക് സണ്‍ 1991-ല്‍ തന്റെ കഥ പറഞ്ഞതാണ് ആദ്യത്തേത്.)
ഈ അതിക്രമങ്ങള്‍ മറയ്ക്കാന്‍ ജപ്പാന്‍ ആസൂത്രിത നീക്കം തന്നെ നടത്തി. കൊറിയ ഇവരെ സഹായിക്കാന്‍ പല പദ്ധതികളും തുടങ്ങി, പക്ഷെ ഫിലിപ്പൈന്‍സ് അനങ്ങിയില്ല. പ്രസിഡന്റ് ആവുന്നതിനു മുന്നോടിയായി ചെയ്ത പീഞ്ഞപ്പെട്ടി പ്രസംഗത്തില്‍ ഗ്ലോറിയ അര്‍റോയോ പറഞ്ഞു ‘ബാബയ് ദിന്‍ ഡാ സിയാ’ (അവര്‍ക്ക് ഞങ്ങള്‍ കൈത്താങ്ങു നല്‍കും)
പക്ഷെ ബില്‍ ക്ലിന്റന്റെ സഹപാഠിയായ ഈ സാമ്പത്തിക ശാസ്ത്രജ്ഞ അഴിമതിക്കാരിയാണെന്നു കോടതി കണ്ടെത്തി. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ അവര്‍ ഇപ്പോള്‍ സ്പീക്കര്‍ ആണ്.
ജപ്പാന്‍ ചക്രവര്‍ത്തി അകിഹിറ്റോ രണ്ടാം ലോകമഹായുദ്ധത്തിന്റെ എഴുപതാം വാര്‍ഷികത്തില്‍ നേരിയ ക്ഷമാപണം നടത്തി. 2007-ല്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അങ്ങനെ ഒരു ഏര്‍പ്പാട് ഇല്ലേയില്ല എന്ന് വിളിച്ചു പറഞ്ഞു. 2013-ല്‍ ഒസാകാ മേയര്‍ ടോരു ഹാഷിമോട്ടോ, ജപ്പാന്‍ പട്ടാളക്കാര്‍ക്ക് വിശ്രമവും നേരമ്പോക്കും വേണ്ടേ എന്ന് ചോദിച്ചു. നവംബര്‍ 2015-ല്‍ ജപ്പാന്‍ കൊറിയയോട് ഇത്തരം പ്രതിമകള്‍ പിഴുതുമാറ്റാന്‍ ആവശ്യപ്പെട്ടു.
ഇവരെ ലോല (മുത്തശ്ശി) എന്നാണ് ടാഗലോഗ് ഭാഷയില്‍ വിളിക്കുക. കണ്ടെത്തിയ 174 പേരില്‍ 70 പേര്‍ ഇന്നും ജീവിക്കുന്നു. ഇവര്‍ക്ക് കൂട്ടായി പമാന (പാരമ്പര്യം) എന്നൊരു സംഘടനയുണ്ട്.
ജനസംഖ്യയില്‍ ലോകത്ത് പന്ത്രണ്ടാം സ്ഥാനത്താണ് ഫിലിപ്പീന്‍സ്. ലോകത്തെ മൂന്നാമത്തെ വലിയ റോമന്‍ കത്തോലിക്കാ രാജ്യമാണ്. കുടുംബ കേന്ദ്രീകൃതമാണ് എല്ലാ സാമൂഹിക ബന്ധങ്ങളും. പള്ളികളിലെ പെരുന്നാളുകളാണ് പ്രധാന ഉത്സവങ്ങള്‍. ഫീസ്റ്റ എന്ന ഉത്സവങ്ങള്‍ വര്‍ഷംതോറും മിക്ക നഗരങ്ങളിലും ഗ്രാമങ്ങളിലും പെരുന്നാളുമായി ബന്ധപ്പെട്ട് നടക്കുന്നു. തദ്ദേശീയ സംസ്‌കാരത്തിന്റെ ശക്തമായ അടിയൊഴുക്ക് ഇത്തരം ഉത്സവങ്ങളിലുണ്ട്. ആഴിചാട്ടവും കോഴിപ്പോരും വെടിക്കെട്ടും നൃത്തമത്സരവുമെല്ലാം കൂടിച്ചേര്‍ന്നതാണ് ആ പള്ളിപ്പൂരങ്ങള്‍. വൈവിധ്യത്തിലെ ഏകത്വമാണ് ഫിലിപ്പീന്‍സിന്റെ മുഖമുദ്ര. (Wikipedia)
പ്രതിമയുടെ ഫലകത്തില്‍ ടാഗലോഗില്‍ ഇങ്ങനെ കുറിച്ചിട്ടുണ്ട്- ‘അംഗ് ബാന്റായോഗ്…..(1942-1945)… കരണസാണ് (ഈ കുടീരം ജപ്പാന്‍ അധിനിവേശത്തിനിടയില്‍ ചവിട്ടി അരയ്ക്കപ്പെട്ട എല്ലാ ഫിലിപ്പിനോ പെണ്‍കൊടികളുടെ യും ഓര്‍മയ്ക്കായി. അവരുടെ കഥ പുറത്തറിയാന്‍ ഏറെ വൈകി)
ലീ ഓക്- സിയോങ് ‘അതൊരു അറവു ശാല ആയിരുന്നു’
പകുതിയിലേറെ പെണ്‍കുട്ടികള്‍ യുദ്ധം കഴിയുന്നതിനു മുമ്പ് മരിച്ചു . അതില്‍ ആത്മഹത്യ , മുങ്ങി മരണം,തൂങ്ങി മരണം തുടങ്ങി പലതും.
ജപ്പാന്‍ ഭാഷയില്‍ ഇവര്‍ക്കൊരു പേരുണ്ട്- ഇയന്‍ഫ്യൂ . വ്യഭിചാരിണി എന്ന് അര്‍ത്ഥമുണ്ടു .
ഇവരുടെ സംഘട ലൈല ഫിലിപ്പിനാ എന്ന സംഘടനാ 1992 -ല്‍ തുടങ്ങി .ബുല്‍കാനിലെ ഒരു ബഹായി ന പുല വില്ലയായിരുന്നു ഒരു കംഫര്ട്ട് സ്റ്റേഷന്‍. ഇന്ന് അതൊരു ചരിത്ര സ്മാരകമാണ്.
ഐക്യ രാഷ്ട്ര സംഘടനയുടെ 1993 റിപ്പോര്ടപ്രകാരം 125 എങ്കിലും കംഫര്‍ട് സ്റ്റേഷനുകള്‍ ഉണ്ടായിരുന്നു. അവയില്‍ നാലു ലക്ഷത്തിലേറെ ലൈംഗിക അടിമകള്‍. അവയില്‍ നാലു ലക്ഷത്തിലേറെ ലൈംഗിക അടിമകള്‍.അവരില്‍ ഏറെപ്പേര്‍ ലൈംഗിക രോഗം പിടിച്ചു മരിച്ചു. ചിലര്‍ ആത്മഹത്യ ചെയ്തു.
യോങ് സൂ ലീ എന്ന തൊണ്ണൂറുകാരിയുടെ വിലാപം കേള്‍ക്കൂ ‘ആ നരാധമന്മാര്‍ക്കു ലൈംഗിക ആശ്വാസം നല്കാന്‍ എനിക്ക് തീരെ താല്പര്യമില്ലായിരുന്നു. വിദ്വേഷവും വെറുപ്പും എനിക്ക് കൊണ്ടുനടക്കാനും താല്പര്യമില്ല .പക്ഷെ എനിക്ക് സംഭവിച്ചത് എനിക്കൊരിക്കലും മറക്കാനാവില്ല( വാഷിങ്ടണ്‍ പോസ്റ്റ് 2015 )




















