തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ജയിലില്‍ ഭീഷണിയുണ്ടെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട്. ദക്ഷിണമേഖല ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട് ജയില്‍ മേധാവിക്ക് കൈമാറി. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് ജയില്‍ മേധാവി സര്‍ക്കാരിന് കൈമാറും.
സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്ന് അട്ടക്കുളങ്ങര ജയിലിലെത്തിയ ചില ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു കോടതിയില്‍ സ്വപ്ന പരാതിയായി എഴുതി നല്‍കിയത്. രഹസ്യമൊഴി നല്‍കിയതിനാല്‍ ജയിലില്‍ ഇപ്പോഴും ഭീഷണി ഉണ്ടെന്നും സ്വപ്ന കോടതിയെ അറിയിച്ചു.
എന്നാല്‍ സ്വപ്ന കോടതിയെ അറിയിച്ച കാര്യങ്ങളെല്ലാം വസ്തുതാ വിരുദ്ധമെന്നാണ് ജയില്‍ വകുപ്പിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍. ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ നല്‍കിയ രേഖയില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒക്ടോബര്‍ 14ന് സ്വപ്നയെ ജയിലിലെത്തിച്ചത് മുതല്‍ നവംബര്‍ 25 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ ജയില്‍ ഡിഐജി അജയകുമാര്‍ പരിശോധിച്ചു. കസ്റ്റംസ്, ഇ.ഡി, വിജിലന്‍സ് ഉദ്യോഗസ്ഥര്‍, അമ്മയും ഭര്‍ത്താവുമുള്‍പ്പടെ 5 ബന്ധുക്കള്‍ എന്നിവരാണ് ഈ സമയം സ്വപ്നയെ ജയിലില്‍ വന്ന് കണ്ടിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങളുടേയും രേഖകളുടേയും അടിസ്ഥാനത്തിലാണ് ഡിഐജിയുടെ റിപ്പോര്‍ട്ട്.