ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് നിര്‍ബന്ധിച്ച് സംസ്‌കരിച്ചതായി ബന്ധുക്കള്‍. അന്തിമോപചാരം അര്‍പ്പിക്കാന്‍ പോലും അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കനത്ത പോലീസ് കാവലില്‍ പുലര്‍ച്ചെ രണ്ടരയോടെ പോലീസ് സൂപ്രണ്ട്, ജില്ലാ മജിസ്‌ട്രേറ്റ്, ജോയിന്റ് മജിസ്‌ട്രേറ്റ് എന്നിവരുടെ സാന്നിധ്യത്തില്‍ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വീട്ടുകാരെ ഉള്‍പ്പെടെ പൂട്ടിയിട്ട ശേഷമായിരുന്നു പോലീസ് മൃതദേഹം സംസ്‌കരിച്ചതെന്നാണ് വിവരം.
പെണ്‍കുട്ടിയുടെ മൃതദേഹം അവസാനമായി വീട്ടിലേക്ക് കൊണ്ടുപോവാന്‍ അനുവദിച്ചില്ലെന്നും മാതാവിനെയും ബന്ധുക്കളെയും കാണാന്‍ അനുവദിച്ചില്ലെന്നും സഹോദരന്‍ പ്രതികരിച്ചു. സംസ്‌കാര ചടങ്ങുകളുടെയും പോലീസ് നടപടിക്കെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിന്റെയും ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
ഡല്‍ഹിയിലെ ആശുത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് 19 കാരിയായ പെണ്‍കുട്ടി മരിച്ചത്. സെപ്റ്റംബര്‍ 14 ന് അമ്മയ്ക്കും സഹോദരനുമൊപ്പം വയലില്‍ പുല്ല് ചെത്തിക്കൊണ്ടിരിക്കുമ്പോഴാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്.
യുപിയിലെ ജവഹര്‍ ലാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഡല്‍ഹിയില്‍ എത്തിക്കുമ്പോള്‍ പെണ്‍കുട്ടിയുടെ കൈകാലുകള്‍ തളര്‍ന്ന നിലയിലായിരുന്നു. ക്രൂര പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ നാക്ക് ഛേദിക്കപ്പെട്ടിരുന്നു. കഴുത്തിലെ മൂന്ന് അസ്ഥികള്‍ ഒടിയുകയും നട്ടെല്ലിന് ഗുരുതര ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സന്ദീപ്, ലവ്കുഷ്, രാമു, രവി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജയിലില്‍ കഴിയുന്ന നാലു പേര്‍ക്കെതിരെ കൊലക്കുറ്റം അടക്കം നിരവധി കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെല്ലാം തന്നെ സവര്‍ണ വിഭാഗക്കാരാണ്.











